കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 20 ലോക്‌സഭാ എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നതായി സൂചന. ബംഗാളിലെ ബിജെപി നേതാവ് സൗമിത്ര ഖാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃണമൂലിലെ 20 എംപിമാരും നിരവധി എംഎൽഎമാരും ബിജെപി നേതൃത്വവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും പാർട്ടി മാറ്റത്തിന് അവർ പൂർണ്ണ സജ്ജരാണെന്നും മുതിർന്ന ബിജെപി നേതാവും മുൻകൂഡ എംപിയുമായ സൗമിത്ര ഖാൻ അവകാശപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിൽ തൃണമൂലിന്റെ 15 വർഷത്തെ ഭരണത്തിന് അറുതി വരുത്തി ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ കടുത്ത അസംതൃപ്തി തുടരുകയാണ്. നിലവിൽ തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ 29 എംപിമാരാണ് ഉള്ളത്. ഭരണഘടനയിലെ കൂറുമാറ്റ നിരോധന നിയമപ്രകാരം പാർലമെന്ററി പാർട്ടിയിലെ അംഗത്വത്തിൽ നിന്ന് അയോഗ്യരാക്കപ്പെടാതിരിക്കാൻ കുറഞ്ഞത് മൂന്നിൽ രണ്ട് അംഗങ്ങളെങ്കിലും ഒന്നിച്ച് പാർട്ടി മാറേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ 20 എംപിമാർ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നു എന്ന സൂചന തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ ഞെട്ടലിനാണ് വഴി വച്ചിരിക്കുന്നത്.
അടുത്തിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗിക ഭരണപരമായ യോഗത്തിൽ ബാരാസാത് മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന ടിഎംസി എംപി കാകോലി ഘോഷ് ദസ്തിദാറും 6 ടിഎംസി എംഎൽഎമാരും പങ്കെടുത്തിരുന്നത് പാർട്ടിക്കുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് തൃണമൂൽ കോൺഗ്രസ് തങ്ങളുടെ ലോക്‌സഭാ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് കാകോലി ഘോഷിനെ നീക്കിയിരുന്നു. തൊട്ടുപിന്നാലെ കേന്ദ്ര സർക്കാർ ഇവർക്ക് അടിയന്തിരമായി ‘Y’ കാറ്റഗറി സുരക്ഷ അനുവദിക്കുകയും ചെയ്തു. ഇത് പാർട്ടി മാറ്റത്തിന്റെ വ്യക്തമായ സൂചനയായി കണക്കാക്കപ്പെടുന്നു.










