കൊൽക്കത്ത : രണ്ട് പ്രധാന എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചും അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയുമാണ് നടപടി. സന്ദീപൻ സാഹ, ഋതബ്രത ബാനർജി എന്നീ എംഎൽഎമാരെയാണ് തൃണമൂൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ഉടനടി പ്രാബല്യത്തോടെ പുറത്താക്കിയത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും സംഘടനയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയും ചെയ്തതിനാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. സംസ്ഥാന നിയമസഭയിലെ ‘വ്യാജ ഒപ്പ്’ വിവാദവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അടിയന്തര നടപടി. നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭൻദേബ് ചട്ടോപാധ്യായയെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തുകൊണ്ട് പാർട്ടി നേതൃത്വം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. മെയ് 20-ന് 70 എം.എൽ.എമാരുടെ ഒപ്പുകളോടെ സമർപ്പിച്ച ഈ കത്തിൽ തങ്ങളുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയതാണെന്ന് ആരോപിച്ച് സന്ദീപൻ സാഹയും ഋതബ്രത ബാനർജിയും നിയമസഭാ സ്പീക്കർ രതീന്ദ്ര ബസുവിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
സ്പീക്കറുടെ ഇടപെടലിനെ തുടർന്ന് ഈ സംഭവത്തിൽഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസ് നിലവിൽ സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡായ സി.ഐ.ഡി അന്വേഷിക്കുകയുമാണ്. ഇന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നടത്തിയ പത്രസമ്മേളനത്തിൽ വ്യാജ ഒപ്പ് കേസിൽ കുറ്റക്കാരനായ ഒരാളെപ്പോലും വെറുതെ വിടില്ലെന്നും ഭാരതീയ ന്യായ സംഹിത അനുസരിച്ച് നിയമം അതിന്റെ വഴിക്ക് പോകുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പരാതിക്കാരായ രണ്ട് എംഎൽഎമാരെയും തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.









