ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരവും അതിർത്തി സുരക്ഷയും മുൻനിർത്തി, അയൽരാജ്യമായ ബംഗ്ലാദേശുമായി ഡൽഹിയിൽ നിർണായക ചർച്ചകൾക്കൊരുങ്ങി രാജ്യം. പശ്ചിമ ബംഗാൾ അടക്കമുള്ള അതിർത്തി മേഖലകളിൽ ഭാരത വിരുദ്ധ ശക്തികളുടെ നുഴഞ്ഞുകയറ്റവും അനധികൃത കടന്നുകയറ്റങ്ങളും പൂർണ്ണമായി തടയുന്നതിനായി അതിർത്തി സുരക്ഷാ സേന നടപടികൾ ശക്തമാക്കുന്നതിനിടയിലാണ് ഈ ഉന്നതതല യോഗം നടക്കുന്നത്. സുരക്ഷാ ഭീഷണിയുള്ള അതീവ സങ്കീർണ്ണമായ അതിർത്തി പ്രദേശങ്ങളിൽ ഭൂമി സർവേ വേഗത്തിലാക്കാനും അതിർത്തി വേലിക്കെട്ടുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനുമുള്ള ഭാരതത്തിന്റെ നീക്കങ്ങൾക്ക് പിന്നാലെയാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
ജൂൺ 8 മുതൽ 11 വരെ ന്യൂഡൽഹിയിലെ സി.ജി.ഒ കോംപ്ലക്സിലുള്ള ബി.എസ്.എഫ് ആസ്ഥാനത്താണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സും ബോർഡർ ഗാർഡ് ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുന്നത്. ബംഗ്ലാദേശ് ബി.ജി.ബി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുക.
ദേശീയ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന അനധികൃത നുഴഞ്ഞുകയറ്റം പൂർണ്ണമായി തടയുക എന്നതായിരിക്കും നാല് ദിവസം നീളുന്ന ഈ ചർച്ചയിലെ ഭാരതത്തിന്റെ പ്രധാന അജണ്ട. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റത്തിലും ഭാരത വിരുദ്ധ പ്രവർത്തനങ്ങളിലും രാജ്യം കാലാകാലങ്ങളായി ശക്തമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളിൽ, അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിൽ കൂടുതൽ ശക്തമായ സഹകരണവും ഏകോപനവും ഭാരതം ഈ യോഗത്തിലൂടെ ലക്ഷ്യമിടുന്നു.
അതിർത്തി നിവാസികളായ ഭാരതീയരുടെ സുരക്ഷ പൂർണ്ണമായി ഉറപ്പുവരുത്തുക. ഭാരതത്തിലെ യുവതലമുറയെ ലക്ഷ്യമിട്ടുള്ള മയക്കുമരുന്ന് മാഫിയയുടെ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾക്ക് അന്ത്യം കുറിക്കുക. അതിർത്തി വഴിയുള്ള കന്നുകാലി കള്ളക്കടത്ത് ശൃംഖലകൾ തകർക്കാൻ സംയുക്ത നീക്കം. അനധികൃത കുടിയേറ്റത്തിന് വഴിവിളക്കാകുന്ന വ്യാജരേഖ ചമയ്ക്കൽ, ഏജന്റുമാരുടെ ശൃംഖല എന്നിവയ്ക്കെതിരെയുള്ള കർശന നടപടികൾ എന്നീ വിഷയങ്ങൾ ചർച്ചചെയ്യും.
തന്ത്രപ്രധാനമായ ആറ് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളിലും മറ്റ് സങ്കീർണ്ണ മേഖലകളിലും നിരീക്ഷണം ശക്തമാക്കാൻ ഭാരതീയ സേന പദ്ധതിയിടുന്നു. കഠിനമായ ഭൂപ്രകൃതിയും നദികളും കാരണം ഫെൻസിങ് ദുഷ്കരമായ ഇടങ്ങളിൽ, ആധുനിക സാങ്കേതികവിദ്യയും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ച് സുരക്ഷാ പഴുതുകൾ അടയ്ക്കാനും യോഗത്തിൽ പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കും.
ഈ ചർച്ചയിലെ തീരുമാനങ്ങളും ശുപാർശകളും അടങ്ങിയ വിശദമായ റിപ്പോർട്ട് തുടർനടപടികൾക്കായി ഭാരത ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും. രാജ്യത്തിന്റെ അതിർത്തി സുരക്ഷയ്ക്ക് മോദി സർക്കാർ നൽകുന്ന മുൻഗണന അടിവരയിട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂൺ 15-ഓടെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ മുൻനിര പോസ്റ്റുകൾ സന്ദർശിക്കുമെന്നാണ് വിവരം. ഈ സന്ദർശന വേളയിൽ അദ്ദേഹം അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങളും, വേലിക്കെട്ട് നിർമ്മാണത്തിന്റെ പുരോഗതിയും നേരിട്ട് വിലയിരുത്തും. അതിർത്തി കടന്നുള്ള എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളും അടിച്ചമർത്താൻ ഭാരതം എത്രത്തോളം സജ്ജമാണെന്ന് ഉറപ്പുവരുത്തുകയാണ് ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.









