കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അടിയന്തിര നീക്കങ്ങൾ. തൃണമൂൽ കോൺഗ്രസിലെ വലിയൊരു വിഭാഗം വിമതർ പ്രാർട്ടിക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നിയമസഭയിലെ ഔദ്യോഗിക തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്നും, പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വിമത നേതാക്കൾ സ്പീക്കർ രതീന്ദ്ര ബോസിന് കത്ത് നൽകി. വിമത എംഎൽഎമാർ നൽകിയ ഈ കത്ത് സ്പീക്കർ സ്വീകരിച്ചു. വിഷയത്തിൽ ഇന്ന് നാലുമണിക്ക് തീരുമാനം പ്രഖ്യാപിക്കും എന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ വലിയൊരു വിഭാഗം വിമത എം.എൽ.എമാർക്കൊപ്പമാണ് ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും സ്പീക്കറുടെ ചേംബറിലെത്തിയത്. തങ്ങൾക്ക് 58 തൃണമൂൽ എം.എൽ.എമാരുടെ നേരിട്ടുള്ള പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും ഒപ്പുകളടങ്ങിയ കത്തും ഇവർ സ്പീക്കർ രതീന്ദ്ര ബോസിന് കൈമാറി. വിമത നീക്കത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, സ്പീക്കർക്ക് നൽകിയ കത്തിൽ ടി.എം.സി സുപ്രീമോ മമത ബാനർജിയെ തങ്ങളുടെ ‘ചെയർപേഴ്സൺ’ ആയിട്ടാണ് വിമതർ വിശേഷിപ്പിച്ചിരിക്കുന്നത് എന്നതാണ്. തങ്ങളുടെ പോരാട്ടം മമത ബാനർജിക്ക് എതിരെയല്ല, മറിച്ച് പാർട്ടി നിയമസഭാ കക്ഷിയിലെ നിലവിലെ അധികാര ഘടനയ്ക്കും അഭിഷേക് ബാനർജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കും എതിരെയാണെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് വിമതർ ഇതിലൂടെ നൽകുന്നത്.
വൈകുന്നേരം 4 മണിക്ക് സ്പീക്കർ എടുക്കുന്ന തീരുമാനം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കും. ആകെ 80 എം.എൽ.എമാരുള്ള തൃണമൂൽ കോൺഗ്രസിൽ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (54 എം.എൽ.എമാർ) ആവശ്യമാണ് . നിലവിൽ 58 പേരുടെ ഒപ്പ് സമർപ്പിക്കാൻ കഴിഞ്ഞതോടെ സാങ്കേതികമായി കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നും രക്ഷപ്പെടാനും നിയമസഭയിലെ ഔദ്യോഗിക തൃണമൂൽ കക്ഷിയായി അംഗീകാരം നേടാനും വിമതർക്ക് സാധിക്കും.









