ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ബൗളിംഗ് നിര റൺസ് വാരിക്കോരി നൽകി പരമ്പര കൈവിട്ടതിന് പിന്നാലെ, ടീം മാനേജ്‌മെന്റിന്റെ വിവാദപരമായ സെലക്ഷൻ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റർ സുബ്രഹ്മണ്യം ബദരീനാഥ് രംഗത്ത്. പ്രമുഖ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് പൂർണ്ണമായും തഴഞ്ഞതിനെയാണ് അദ്ദേഹം ശക്തമായി ചോദ്യം ചെയ്തത്. തന്റെ യൂട്യൂബ് ചാനലായ ‘ക്രിക് ഇറ്റ് വിത്ത് ബദരി’യിലൂടെ പ്രതികരിക്കവെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദിനത്തിൽ ഇന്ത്യക്കായി 87 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ കുൽദീപിന് എന്തുകൊണ്ട് അവസരം നൽകുന്നില്ലെന്ന് ബദരീനാഥ് ചോദിച്ചു. ജസ്പ്രീത് ബുമ്ര കഴിഞ്ഞാൽ ടീം ഇന്ത്യയുടെ ഏറ്റവും വലിയ ബൗളിംഗ് എക്സ്-ഫാക്ടർ ആയ കുൽദീപ് പുറത്തിരിക്കുമ്പോൾ ഇംഗ്ലണ്ട് 380-ലധികം റൺസ് അടിച്ചുകൂട്ടിയതിൽ അത്ഭുതപ്പെടാനില്ലെന്നും, ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ സെലക്ഷനിൽ ചില അടിയൊഴുക്കുകൾ നടക്കുന്നുണ്ടെന്നും ചില കളിക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ തിരഞ്ഞെടുക്കുമ്പോൾ അർഹരായവർ പുറത്തിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ലോർഡ്സിലെ നിർണായക മത്സരത്തിൽ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ തുടങ്ങിയ മുൻനിര ബൗളർമാരുടെ വമ്പൻ നിര തന്നെ ഇല്ലാതിരുന്നിട്ടും കുൽദീപിനെ അവഗണിച്ചതാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായത്. പരിക്കേറ്റ് പുറത്തായ ഹാർദിക്കിനും ബുമ്രയ്ക്കും പകരക്കാരെ കണ്ടെത്താൻ മാനേജ്‌മെന്റ് പരാജയപ്പെട്ടതോടെ ലോർഡ്സിലെ ഇന്ത്യൻ ബൗളിംഗ് ഒരു അൺലിമിറ്റഡ് ഓപ്പൺ ബഫേ പോലെയായിരുന്നുവെന്ന് ബദരീനാഥ് പരിഹസിച്ചു. ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർക്ക് മുന്നിൽ ഇന്ത്യൻ ബൗളർമാർ റൺസ് വിളമ്പുകയായിരുന്നു. അക്സർ പട്ടേലിനെ മാത്രം ഏക സ്പിന്നറാക്കി അർഷ്ദീപ് സിംഗ്, ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ് എന്നിവരടങ്ങിയ പരിചയസമ്പത്ത് കുറഞ്ഞ പേസ് പടയുമായി ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ 387 റൺസ് എന്ന കൂറ്റൻ സ്കോറാണ് വഴങ്ങിയത്.
മത്സരത്തിൽ പന്തെറിഞ്ഞ അഞ്ച് ഇന്ത്യൻ ബൗളർമാരും ഓവറിൽ ആറിലധികം റൺസ് വീതം വിട്ടുകൊടുത്തപ്പോൾ 10 ഓവറിൽ 97 റൺസ് വഴങ്ങിയ ഗുർനൂർ ബ്രാർ ആണ് ഏറ്റവും വലിയ തല്ലുവാങ്ങിയത്. പ്രിൻസ് യാദവും അർഷ്ദീപ് സിംഗും 70-ലധികം റൺസ് വീതം വഴങ്ങി ഇംഗ്ലണ്ടിന് റൺസ് കൊടുത്തു. 121 മത്സരങ്ങളിൽ നിന്ന് 194 വിക്കറ്റുകൾ നേടി മികച്ച ട്രാക്ക് റെക്കോർഡുള്ള കുൽദീപ് യാദവിനെപ്പോലൊരു മാച്ച് വിന്നറെ യു.കെ പര്യടനത്തിലെ ഒരു മത്സരത്തിൽ പോലും കളിപ്പിക്കാതെ പുറത്തിരുത്തിയത് കടുത്ത അന്യായമാണെന്നും, ഈ സെലക്ഷൻ പിഴവാണ് ഇന്ത്യയെ 27 റൺസിന്റെ പരാജയത്തിലേക്കും പരമ്പര നഷ്ടത്തിലേക്കും നയിച്ചതെന്നും ബദരീനാഥ് അടിവരയിട്ടു പറഞ്ഞു.












