അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി പുറത്തായതായി. ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്നാണ് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പി.ടി.ഐ-യോട് സ്ഥിരീകരിച്ചു. ജൂൺ 13-ന് ധർമ്മശാലയിൽ വെച്ചാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. കോഹ്‌ലിക്ക് പകരക്കാരനായി സഞ്ജു സാംസന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്.
അതേസമയം, നായകൻ രോഹിത് ശർമ്മയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷമേ രോഹിത് പരമ്പരയിൽ കളിക്കുമോ എന്ന് വ്യക്തമാകൂ. അടുത്തിടെ സമാപിച്ച 2026 ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിൽ വിജയറൺസ് നേടിയത് കോഹ്‌ലിയായിരുന്നു.
ഐ.പി.എല്ലിലെ വിജയത്തിന് ശേഷം തന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ചും യുവതാരങ്ങൾ നൽകേണ്ട ശ്രദ്ധയെക്കുറിച്ചും കോഹ്‌ലി മനസ്സ് തുറന്നു. കരിയറിൽ നീണ്ട നാൾ നിലനിൽക്കാനുള്ള രഹസ്യം നിരന്തരമായ പുരോഗതിയും കാലാനുസൃതമായ മാറ്റങ്ങളുമാണെന്ന് താരം പറയുന്നു. ടീമിനായി സ്കോർ ചെയ്യാൻ സഹായിക്കുന്ന പുതിയ മേഖലകൾ തന്റെ ബാറ്റിംഗിൽ കണ്ടെത്താനാണ് താൻ എപ്പോഴും ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെറും പവർ ഹിറ്റിംഗിന് അപ്പുറം, കളിയുടെ സാഹചര്യങ്ങൾ മനസ്സിലാക്കുക എന്നതാണ് പ്രധാനമെന്ന് കോഹ്‌ലി ഓർമ്മിപ്പിക്കുന്നു.
ഒരു കളിക്കാരന് 3-4 രീതികളിൽ ബാറ്റ് ചെയ്യാൻ സാധിക്കണം. പിച്ച് പ്രയാസകരമാകുമ്പോൾ സിക്സറുകൾക്ക് മാത്രം ശ്രമിക്കാതെ ബൗണ്ടറികൾ നേടാനും, അതിനും സാധിക്കാത്തപ്പോൾ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ക്രീസിൽ നിലയുറപ്പിക്കാനും സാധിക്കണം എന്ന് അദ്ദേഹം യുവതാരങ്ങളെ ഉപദേശിക്കുന്നു.











