ന്യൂഡൽഹി : തമിഴ്‌നാട് രാഷ്ട്രീയത്തിലെ വൻ അട്ടിമറികൾക്ക് പിന്നാലെ ദ്രാവിഡ മുന്നേറ്റ കഴകവും കോൺഗ്രസും തമ്മിലുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ സഖ്യം പൂർണ്ണമായും തകർന്നു. ലോക്‌സഭയിൽ കോൺഗ്രസ് എംപിമാരിൽ നിന്ന് മാറി തങ്ങൾക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യത്തിന് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഔദ്യോഗികമായി അംഗീകാരം നൽകി. മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഡിഎംകെ പാർലമെന്ററി പാർട്ടി നേതാവ് കനിമൊഴി കരുണാനിധി ആണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിരുന്നത്.
കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ച സാഹചര്യത്തിൽ സഭയിൽ അവരുടെ ഒപ്പം ഇരിക്കുന്നത് ഉചിതമല്ലെന്നും തങ്ങളുടെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജൂൺ 8-ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയുടെ യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടുനിൽക്കുമെന്നും സൂചനയുണ്ട്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ കേവലം 5 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ്, തിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെയെ കൈവിട്ട് ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും മന്ത്രിസഭയുടെ ഭാഗമാവുകയും ചെയ്തതോടെ ആണ് രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസിനോടൊപ്പം നിന്നിരുന്ന ഡിഎംകെ സഖ്യം വിടാൻ തീരുമാനിക്കുന്നത്.









