കൊൽക്കത്ത : പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹങ്ങൾ രൂക്ഷമായിരിക്കെ നേതൃമാറ്റവുമായി തൃണമൂൽ കോൺഗ്രസ്. മുൻ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും മമത ബാനർജിയുടെ വിശ്വസ്തയുമായ ചന്ദ്രിമ ഭട്ടാചാര്യയെ തൃണമൂൽ കോൺഗ്രസിന്റെ പുതിയ പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിഞ്ഞ സുബ്രത ബക്‌ഷിക്ക് പകരക്കാരിയായാണ് ചന്ദ്രിമ ഈ പദവിയിലെത്തുന്നത്.
കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിൽ ചേർന്ന ഉന്നതാധികാര നാഷണൽ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് നേതൃമാറ്റം സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ടിഎംസിയുടെ മുൻനിര വനിതാ നേതാക്കളിൽ ഒരാളായ ചന്ദ്രിമ ഭട്ടാചാര്യ ദീർഘകാലമായി മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുന്ന നേതാവാണ്.
കൊൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ അവർ പ്രൊഫഷണൽ അഭിഭാഷക കൂടിയാണ്. പാർട്ടിക്കുള്ളിൽ സമീപകാലത്തുണ്ടായ വിമത നീക്കങ്ങളെ ശക്തമായി അടിച്ചമർത്തുന്നതിൽ ചന്ദ്രിമ മുന്നിൽ നിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് രണ്ട് എംഎൽഎമാരെ പുറത്താക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവിൽ ഒപ്പുവെച്ചതും വൈസ് പ്രസിഡന്റായിരുന്ന ചന്ദ്രിമയായിരുന്നു.
പാർട്ടിക്കുള്ളിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും, മമത ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പദവിയിൽ നിലനിർത്താൻ യോഗം തീരുമാനിച്ചു. അതോടൊപ്പം മമതയുടെ കടുത്ത അനുയായികളായ ഡെറക് ഒബ്രയൻ , ദോല സെൻ എന്നിവരെ നാഷണൽ ജോയിന്റ് സെക്രട്ടറിമാരായി നിയോഗിച്ചിട്ടുണ്ട്.








