ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷം മൂലം ആഗോളതലത്തിൽ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിൽ സാമ്പത്തിക ഉപദേശക സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കാനുള്ള നിർണായക നീക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു യോഗം. റിസർവ് ബാങ്ക് തങ്ങളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ അടിയന്തിര യോഗം. രാജ്യത്തെ പരിഷ്കാരങ്ങൾ വേഗത്തിലാക്കാനും ജനങ്ങളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കാനുമുള്ള തന്ത്രങ്ങൾക്ക് ഈ നിർണായക യോഗത്തിൽ രൂപം നൽകി.
ആഗോള പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര വളർച്ചാ നിരക്ക് സുരക്ഷിതമായി നിലനിർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സാധാരണക്കാരുടെ ‘ഈസ് ഓഫ് ലിവിങ്’ ഉയർത്തുന്നതിനൊപ്പം രാജ്യത്ത് ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യം കൂടുതൽ ലളിതമാക്കാൻ വിപുലമായ ഭരണപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരാനും പ്രധാനമന്ത്രി പ്രത്യേകം നിർദ്ദേശം നൽകി. ആവശ്യമില്ലാത്തതും ധൂർത്തടിക്കുന്നതുമായ ഉപഭോഗങ്ങൾ കുറയ്ക്കാനും ഇന്ധന ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
യുദ്ധം കാരണം വിതരണ മേഖലയിലുണ്ടാകുന്ന തടസ്സങ്ങൾ കാരണം വിലക്കയറ്റം ഉണ്ടായേക്കാം. ആവശ്യം നിയന്ത്രിക്കുക മാത്രമാണ് ഇതിനെ പ്രതിരോധിക്കാനുള്ള വഴി. വിദേശ നാണയ ശേഖരത്തിൽ നിന്ന് ഇന്ത്യ ആവശ്യമുള്ളത്ര ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നും യു.എ.ഇ യുമായുള്ള പുതിയ വ്യാപാര കരാറുകൾ ദീർഘകാല ഊർജ്ജ സുരക്ഷയ്ക്ക് കരുത്താകുമെന്നും സമിതി പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ പരിഷ്കാരങ്ങളിലൂടെ ഈ പ്രതിസന്ധിയെയും രാജ്യം മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










