ഐപിഎൽ 2026-ൽ റൺവേട്ട നടത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച 15-കാരൻ വൈഭവ് സൂര്യവംശിക്ക് ഒടുവിൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളി എത്തിയിരിക്കുകയാണ്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമിലാണ് ഈ കൗമാരതാരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചീഫ് സെലക്ടർ അജിത് അഗാർക്കർ ശനിയാഴ്ച പ്രഖ്യാപിച്ച ടീമിലെ ഏറ്റവും ശ്രദ്ധേയമായ തീരുമാനം സൂര്യവംശിയുടേതായിരുന്നു. ഈ സീസൺ ഐപിഎല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ചുകൂട്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി വൈഭവ് മാറിയിരുന്നു. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ്. കടുത്ത സമ്മർദ്ദമുള്ള ഐപിഎൽ വേദികളിൽ അന്താരാഷ്ട്ര ബൗളർമാരെ ഭയമില്ലാതെ നേരിട്ടതാണ് സെലക്ടർമാരെ ആകർഷിച്ചത്.
അവന്റെ പ്രകടനം കൊണ്ട് ഞങ്ങളെക്കൊണ്ട് ടീമിൽ എടുപ്പിക്കുകയായിരുന്നു. പ്രായം കുറവാണെന്നറിയാം, കരിയറിന്റെ തുടക്കവുമാണ്. പക്ഷേ അവന്റെ പ്രതിഭ എന്താണെന്ന് നമുക്കെല്ലാം കാണാം,” അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 2024 ജനുവരിയിൽ തന്റെ 12-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ അണ്ടർ-19 ലോകകപ്പിലും പിന്നീട് ഐപിഎല്ലിലും താരം അത്ഭുതങ്ങൾ കാണിച്ചു. ഇപ്പോൾ 16 വയസ്സ് തികയുന്നതിന് മുൻപ് തന്നെ ഇന്ത്യൻ സീനിയർ ടീമിലെത്താനും വൈഭവിന് സാധിച്ചു.
വൈഭവ് നിലവിൽ ടി20 ഫോർമാറ്റിൽ തിളങ്ങിയതുകൊണ്ട് ആ ഫോർമാറ്റിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിസിസിഐ തീരുമാനം. ചുവപ്പ് പന്ത് (ടെസ്റ്റ്) ക്രിക്കറ്റിലേക്ക് താരത്തെ ഇപ്പോൾ അടിയന്തരമായി കൊണ്ടുവരില്ലെന്ന് അഗാർക്കർ പറഞ്ഞു. വൈഭവ് ഇനിയും ഒരു കുട്ടിയാണെന്നും ഒരോ ചുവടായി മാത്രമേ മുന്നോട്ട് വെക്കൂ എന്നും ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയയും സൂചിപ്പിച്ചു. സെലക്ടർമാരും സാങ്കേതിക വിദഗ്ദ്ധരും താരത്തിന്റെ ഓരോ വളർച്ചയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.











