ന്യൂയോർക്ക് : അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്രായേൽ ചാരവൃത്തി നടത്തുന്നതായി അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ചാരവൃത്തിയും നിരീക്ഷണങ്ങളും അതീവ ഗുരുതരമായ ഘട്ടത്തിലാണെന്ന് പെന്റഗൺ വ്യക്തമാക്കി. ഇറാൻ, ലെബനൻ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നയപരമായ ഭിന്നതകൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പെന്റഗണിന് കീഴിലുള്ള ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഈ രഹസ്യ വിലയിരുത്തൽ പുറത്തുവിട്ടത്.
ഇസ്രായേലിൽ നിന്നുള്ള കൗണ്ടർ ഇന്റലിജൻസ് ഭീഷണി നില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ ‘ക്രിട്ടിക്കൽ’ ഘട്ടത്തിലേക്ക് പെന്റഗൺ ഉയർത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം എടുക്കുന്ന ആഭ്യന്തര തീരുമാനങ്ങളും ചർച്ചകളും ചോർത്താൻ ഇസ്രായേൽ ബോധപൂർവ്വം ശ്രമിക്കുന്നു എന്നാണ് പെന്റഗണിന്റെ കണ്ടെത്തൽ. സാധാരണഗതിയിൽ സഖ്യകക്ഷികൾ തമ്മിൽ പുലർത്തുന്ന ചാരവൃത്തിയുടെ പരിധികൾ ലംഘിക്കുന്ന തരത്തിലാണ് ഇസ്രായേലിന്റെ ഹ്യൂമൻ ഇന്റലിജൻസ്, സാങ്കേതിക വിവരശേഖരണം എന്നിവയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇസ്രായേലിന്റെ വിവരശേഖരണം കടുത്ത രീതിയിലായതിനാൽ ഇസ്രായേൽ സന്ദർശിക്കുന്ന അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പെന്റഗൺ കർശന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഇസ്രായേലിൽ ആയിരിക്കുമ്പോൾ സാധാരണ ഫോണുകൾക്ക് പകരം താൽക്കാലികമായി ഉപയോഗിക്കുന്ന ബേണർ ഫോണുകളും താൽക്കാലിക കമ്പ്യൂട്ടറുകളും മാത്രമേ ആശയവിനിമയത്തിന് ഉപയോഗിക്കാവൂ എന്ന് പെന്റഗൺ നിർദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദർശനങ്ങൾക്കിടയിൽ തങ്ങുന്ന ഹോട്ടൽ മുറികളിലിരുന്ന് അതീവ രഹസ്യസ്വഭാവമുള്ള നയതന്ത്ര കാര്യങ്ങൾ ചർച്ച ചെയ്യരുതെന്നും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുണ്ട്.












