ന്യൂഡൽഹി : ഇൻഡി സഖ്യത്തിന്റെ നിർണായക യോഗത്തിന് മുന്നോടിയായി മുന്നണിയിൽ വൻ വിള്ളൽ. ജൂൺ 8-ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന ഉന്നതതല യോഗത്തിന് തൊട്ടുമുമ്പായാണ് വിവിധ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന സഖ്യകക്ഷിയായിരുന്ന ഡിഎംകെ യോഗം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. കൂടാതെ, കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നേതാക്കൾ ഉയർത്തിയ ആരോപണങ്ങളിൽ സിപിഐഎം ദേശീയ നേതൃത്വം മറുപടി ആവശ്യപ്പെട്ടിട്ടുമുണ്ട്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ നാടകങ്ങളാണ് ഡി.എം.കെയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. കോൺഗ്രസ് പങ്കെടുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്ന് ഡി.എം.കെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് 5 സീറ്റുകൾ നേടിയ കോൺഗ്രസ്, ഫലപ്രഖ്യാപനത്തിന് ശേഷം ഏകപക്ഷീയമായി സഖ്യം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് തമിഴ്‌നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്ന നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി ചേർന്ന് കോൺഗ്രസ് സഖ്യസർക്കാരിന്റെ ഭാഗമായി. സഖ്യധർമ്മം മറന്ന് കോൺഗ്രസ് ചെയ്തത് വഞ്ചനയാണെന്ന് ഡിഎംകെ നേതൃത്വം കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ച് ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഡിഎംകെ അറിയിച്ചു.
തമിഴ്‌നാടിനും കേരളത്തിനും പുറമേ ജാർഖണ്ഡിലും കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളോട് ആലോചിക്കാതെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് ജെഎംഎമ്മിനെ ചൊടിപ്പിച്ചത്. കോൺഗ്രസിന്റെ ഇത്തരം ഏകപക്ഷീയ ശൈലി മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന് ജെഎംഎം മുന്നറിയിപ്പ് നൽകി.











