കൊൽക്കത്ത : മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മന്ത്രി അഗ്നിമിത്ര പോൾ. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം മമത ബാനർജിയുടെ അന്ധമായ കുടുംബരാഷ്ട്രീയമാണെന്ന് അവർ സൂചിപ്പിച്ചു. മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലെയാണ് മമത ബാനർജി പ്രവർത്തിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. ധൃതരാഷ്ട്രർ പുത്രനായ ദുര്യോധനനെ അന്ധമായി പിന്തുണച്ചതാണ് കൗരവരുടെ നാശത്തിന് കാരണമായതെങ്കിൽ, മമത ബാനർജി തന്റെ അനന്തരവൻ അഭിഷേക് ബാനർജിയെ അന്ധമായി പിന്തുണച്ചതാണ് തൃണമൂലിന്റെ പതനത്തിന് വഴിവെച്ചതെന്ന് അഗ്നിമിത്ര പോൾ അഭിപ്രായപ്പെട്ടു.
മമതയുടെ ഭരണത്തിൻ കീഴിൽ ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെയും ഭീകരരുടെയും സുരക്ഷിത താവളമായി മാറിയെന്നും അഗ്നിമിത്ര പോൾ സൂചിപ്പിച്ചു. ബംഗാളിലെ ‘ഖാരിജി’ മദ്രസകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണവും നിരീക്ഷണവും ശക്തമാക്കാൻ പുതിയ ബിജെപി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിലും അതിനുമുമ്പത്തെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിലും റോഹിങ്ക്യകളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും വോട്ട് ബാങ്കിനായി പ്രോത്സാഹിപ്പിച്ചുവെന്നും അഗ്നിമിത്ര ആരോപിച്ചു.
മദ്രസകളെ പൂർണ്ണമായി ഒഴിവാക്കുകയല്ല, മറിച്ച് അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അഗ്നിമിത്ര പോൾ വ്യക്തമാക്കി. ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി സഖ്യത്തെയും മന്ത്രി രൂക്ഷമായി പരിഹസിച്ചു. ആ സഖ്യത്തിന് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്ന് അവർ പറഞ്ഞു. ഭാരതത്തിലെ 140 കോടി ജനങ്ങൾ ഇതിനകം തന്നെ തള്ളിക്കളഞ്ഞ ഒന്നാണ് ഈ സഖ്യമെന്നും പ്രതിപക്ഷ നിരയിലെ ഭിന്നത ഇതിന് തെളിവാണെന്നും അഗ്നിമിത്ര പോൾ അഭിപ്രായപ്പെട്ടു.








