തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമാകുന്നു. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ അതിശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ ലഭിക്കുന്ന അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് , മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 9ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 60 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കടലിൽ കടുത്ത അടിയൊഴുക്കുകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ജൂൺ 9 വരെ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
വടക്കൻ കേരളത്തിൽ മഴ ശക്തമായതോടെ കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡാമിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.








