വഴിയേ പോകുന്നവരുടെയും പൊതുസ്ഥലങ്ങളിൽ ഇരിക്കുന്നവരുടെയും ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെ മൊബൈൽ ക്യാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി കേരള പോലീസ്. മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ തുറന്നുവെക്കുന്നവർ ജയിലിൽ കിടക്കേണ്ടി വരുമെന്നാണ് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശം’ (Right to Privacy) മൗലികാവകാശമാണെന്ന കാര്യം ആരും മറക്കരുതെന്നും പോലീസ് ഓർമ്മിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ ലൈക്കുകളും വ്യൂസും കൂട്ടാൻ വേണ്ടി ബസുകളിലും ട്രെയിനുകളിലും പാർക്കുകളിലും വെച്ച് അപരിചിതരുടെ ദൃശ്യങ്ങൾ അനുവാദമില്ലാതെ പകർത്തി റീൽസുകളും ട്രോളുകളുമാക്കുന്നത് അടുത്തകാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. കൂടാതെ ‘പബ്ലിക് റിയാക്ഷൻ’ എന്ന പേരിൽ പൊതുവഴികളിൽ ക്യാമറയുമായി ഇറങ്ങി ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയും വ്യാപകമാണ്. ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതോ, അത് സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതോ വലിയ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും.
അറിവോ സമ്മതമോ കൂടാതെ ദൃശ്യങ്ങൾ പകർത്തുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും (BNS) ഐടി ആക്ടിലെയും (IT Act) കടുത്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ക്യാമറ കൈയിലുണ്ടെന്ന് കരുതി ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും, ഡിജിറ്റൽ ലോകത്ത് മാന്യത പുലർത്താൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പോലീസ് ഓർമ്മിപ്പിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഇരയാകുന്നവർക്ക് പോലീസിൽ പരാതി നൽകാം. ഈ പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.












