സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പ്രതിപക്ഷത്തിന്റെ ഒത്തുകളിക്കെതിരെയും കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ലംഘിച്ച് യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും നിയമസഭയിൽ പ്രതിപക്ഷ നേതാവ് നനഞ്ഞ പടക്കം പോലെയാണ് ഇരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പരസ്യമായ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ സ്കൂൾ പദ്ധതി സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഈ പദ്ധതിയെ മുടക്കുന്നതിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് ഇല്ലാതാകുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഈ പദ്ധതി ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയുടെ ഇടപെടലുണ്ടായിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തലയിൽ മുണ്ടിട്ടാണ് ഡൽഹിയിൽ പോയി ഈ പദ്ധതിയിൽ ഒപ്പിട്ടത്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിക്ക് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കേണ്ടി വരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അധികാരത്തിൽ കയറിയതിന് പിന്നാലെ ജനങ്ങളെ വഞ്ചിക്കുന്ന സർക്കാരായി യുഡിഎഫ് മാറി എന്ന് സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ മോഹന വാഗ്ദാനങ്ങളൊന്നും പാലിക്കാൻ ഇവർ തയ്യാറാകുന്നില്ല. മുഴുവൻ സ്ത്രീകൾക്കും സൗജന്യ കെഎസ്ആർടിസി യാത്ര പ്രഖ്യാപിച്ചവർ ഇപ്പോൾ അത് ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കാൻ പോകുകയാണ്. പ്രകടനപത്രികയിൽ അങ്ങനെയല്ല പറഞ്ഞിരുന്നത്. ജനങ്ങളെ വഞ്ചിക്കുക എന്നത് യുഡിഎഫിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. അവർ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് യുഡിഎഫ് പറഞ്ഞിരുന്നെങ്കിലും അധികാരത്തിൽ വന്നിട്ടും അതിന് തയ്യാറാകുന്നില്ല.
വന്യജീവി സംഘർഷ വിഷയത്തിൽ മുൻപ് എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായി രംഗത്തുവന്നവരാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. എന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നിട്ടും വന്യജീവി ആക്രമണങ്ങൾ തടയാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇപ്പോഴും കാവൽ നിൽക്കുന്ന വനപാലകരുടെ കൈകളിൽ മുളവടിയും ടോർച്ചും മാത്രമാണുള്ളതെന്നും ഈ വിഷയത്തിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.








