പാകിസ്താൻ്റെ ക്രൂരമായ അടിച്ചമർത്തലുകൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരെ വിപ്ലവക്കൊടി ഉയർത്തിയ പാക് അധീന കശ്മീരിലെ (PoK) ജനങ്ങളെ തോക്കിൻമുനയിൽ നിർത്തി പാക് ഭരണകൂടം. രാവലകോട്ട് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ പാക് സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് നടത്തിയ വെടിവെപ്പിലും ക്രൂരമായ നരനായാട്ടിലും ഇതുവരെ 27-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ.
പട്ടിണിയും കടുത്ത വിലക്കയറ്റവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയതോടെ, കശ്മീരി ജനതയെ കൂട്ടക്കൊല ചെയ്യാൻ പാക് സൈന്യത്തിന് ‘കണ്ടയിടത്ത് വെടിവെക്കാൻ’ മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചതായി പ്രാദേശിക മനുഷ്യാവകാശ പ്രവർത്തകർ വെളിപ്പെടുത്തുന്നു. മേഖലയിൽ സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന തദ്ദേശീയ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ (JAAC) ഭീകരവിരുദ്ധ നിയമപ്രകാരം പാകിസ്താൻ നിരോധിച്ചതിന് പിന്നാലെയാണ് സ്ഥിതിഗതികൾ അതിരൂക്ഷമായത്.
തങ്ങളുടെ ഒരു സഹപ്രവർത്തകൻ പാക് റേഞ്ചേഴ്സിന്റെ വെടിയേറ്റു മരിച്ചതിനെ തുടർന്ന് രാവലകോട്ടിലെ കംബൈൻഡ് മിലിട്ടറി ഹോസ്പിറ്റലിന് (CMH) മുന്നിൽ തടിച്ചുകൂടിയ നിരായുധരായ ജനങ്ങൾക്ക് നേരെ പാക് സൈന്യം യാതൊരു മുന്നറിയിപ്പുമില്ലാതെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. ജാലിയൻവാലാബാഗിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പാക് സൈന്യത്തിന്റെ ഈ അട്ടഹാസത്തിന് പിന്നാലെ നാനൂറ്റമ്പതിലധികം സാമൂഹിക പ്രവർത്തകരെയും സാധാരണക്കാരെയും പാകിസ്ഥാൻ തടവിലാക്കിയിട്ടുണ്ട്. സൈനിക നടപടിയിൽ നിരവധി യുവാക്കളെ കാണാതായിട്ടുണ്ടെന്നും ഇവർ കൊല്ലപ്പെട്ട് കൂട്ടക്കുഴിമാടങ്ങളിലേക്ക് മാറ്റപ്പെട്ടോ എന്ന് ഭയപ്പെടുന്നതായും ജെഎഎസി നേതാക്കൾ ആരോപിക്കുന്നു. കശ്മീരിലെ ജനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനും പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കായി നിയമസഭയിൽ 12 സീറ്റുകൾ സംവരണം ചെയ്യാനുമുള്ള പാക് വിദേശ അജണ്ടയ്ക്കെതിരെ ജൂൺ 9-ന് പ്രഖ്യാപിച്ച അനിശ്ചിതകാല ഹർത്താലും പ്രക്ഷോഭവും തകർക്കുകയായിരുന്നു പാകിസ്താൻ്റെ ലക്ഷ്യം.
ഭീകരതയുടെയും സാമ്പത്തിക തകർച്ചയുടെയും കളിത്തൊട്ടിലായ പാകിസ്ഥാൻ, പിഒകെയിലെ തങ്ങളുടെ ക്രൂരതകൾ പുറംലോകം അറിയാതിരിക്കാൻ മുസാഫറാബാദ്, രാവലകോട്ട്, പൂഞ്ച്, മിർപൂർ, നീലം വാലി തുടങ്ങിയ മേഖലകളിൽ ഇന്റർനെറ്റ്-മൊബൈൽ നെറ്റ്‌വർക്കുകൾ പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ദ്വിഗ്‌വിജയ മേഖലകളിൽ ജനങ്ങൾക്ക് ഭരണകൂടം റേഷൻ പോലും നിഷേധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാന്റെ ഈ നൃശംസതയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബ്രിട്ടനിലെ പാക് കോൺസുലേറ്റിന് മുന്നിൽ പ്രവാസി കശ്മീരികൾ വൻ പ്രതിഷേധം സംഘടിപ്പിച്ചതിനൊപ്പം മുപ്പതോളം ബ്രിട്ടീഷ് എംപിമാർ കശ്മീരി ജനതയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുകെ സർക്കാരിന് കത്തയച്ചു കഴിഞ്ഞു. ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ ഈ പ്രദേശം എത്രയും വേഗം പാകിസ്താൻ ഒഴിഞ്ഞുതരണമെന്ന ഇന്ത്യയുടെ നിലപാട് ശരിവെക്കുന്നതാണ് പിഒകെയിൽ ഇപ്പോൾ നടക്കുന്ന ജനകീയ വിപ്ലവം.












