ആഗോളതലത്തിൽ ഭാരതത്തിന്റെ സാംസ്കാരിക മഹിമയും ഹൈന്ദവ വീര്യത്തിന്റെ പ്രതീകങ്ങളും കൂടുതൽ ആദരിക്കപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവായി ഇസ്രായേലിന്റെ പുതിയ പ്രഖ്യാപനം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൌഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനും വീരയോദ്ധാവുമായ ഛത്രപതി ശിവജി മഹാരാജിന്റെ പടുകൂറ്റൻ പ്രതിമ ഇസ്രായേലിലെ ഒരു പ്രമുഖ നഗരത്തിൽ സ്ഥാപിക്കും. മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ചാണ് ‘ശിവരാജ്യാഭിഷേക് ദിന’ത്തോട് അനുബന്ധിച്ച് രാജ്യത്തെ ഓരോ ഭാരതീയനെയും ആവേശം കൊള്ളിക്കുന്ന ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഭാരതത്തിന്റെ ചരിത്രത്തിലും ദേശീയതയിലും ഛത്രപതി ശിവജി മഹാരാജിനുള്ള സ്വാധീനവും പ്രാധാന്യവും തങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ടെന്നും ഈ സ്മാരകം കേവലം ഒരു പ്രതിമ എന്നതിലുപരി ഇരുരാജ്യങ്ങളിലെയും ജനങ്ങളെ വൈകാരികമായി ബന്ധിപ്പിക്കുന്ന ഒന്നായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഛത്രപതി ശിവജി മഹാരാജിന്റെ വീരചരിതത്തിന് അനുയോജ്യമായ രീതിയിൽ ഈ സ്മാരകം നിർമ്മിക്കുന്നതിനായി ചരിത്രപരമായ പരാമർശങ്ങൾക്കും കലാപരമായ രൂപകൽപ്പനയ്ക്കുമായി ഇസ്രായേൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സഹായം തേടിയിരുന്നു. ഭാരതത്തിന്റെ ദേശീയ ബിംബങ്ങളെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനുള്ള ഇസ്രായേലിന്റെ ഈ നീക്കത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉടനടി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയും ഇസ്രായേലിലെ ഇന്ത്യൻ ജൂത സമൂഹവും തമ്മിലുള്ള ദീർഘകാലത്തെ ചരിത്രപരമായ ബന്ധത്തെയും ഇസ്രായേൽ നയതന്ത്രജ്ഞൻ പ്രത്യേകം അനുസ്മരിച്ചു. ഭാരതത്തിന്റെ മണ്ണിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ ജൂത വംശജർ ഇന്ന് ഇസ്രായേലി സമൂഹത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും ശിവജി മഹാരാജിന്റെ പ്രതിമ ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സൌഹൃദത്തിന്റെ പ്രഗത്ഭമായ അടയാളമായി മാറുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസിന് അയച്ച കത്തിൽ യാനിവ് റെവാച്ച് ചൂണ്ടിക്കാണിച്ചു.
ദേശീയതയെയും ഹൈന്ദവ സ്വരാജ് എന്ന ആശയത്തെയും മുറുകെപ്പിടിച്ച് വിദേശ അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ ഛത്രപതി ശിവജി മഹാരാജിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ഈ അംഗീകാരം ഭാരതത്തിന്റെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഭാരതീയർക്ക് അഭിമാനിക്കാവുന്ന ഈ പ്രോജക്റ്റിന്റെ പ്രാഥമിക രൂപരേഖകൾ പൂർത്തിയായിക്കഴിഞ്ഞു. ഇസ്രായേലിലെ വലിയൊരു നഗരത്തിൽ സ്ഥാപിക്കുന്ന ഈ പ്രതിമ വരുംതലമുറകൾക്ക് ഭാരതത്തിന്റെ വീരചരിത്രം വിളിച്ചോതുന്ന ഒന്നായിരിക്കുമെന്നുറപ്പാണ്.










