കൊൽക്കത്ത : കഴിഞ്ഞദിവസം അറസ്റ്റിലായിരുന്ന തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ ജഹാംഗീർ ഖാനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പശ്ചിമ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ആണ് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽത്ത മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ജഹാംഗീർ ഖാൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ബിജെപി ചിഹ്നങ്ങൾക്ക് മുകളിൽ ടേപ്പ് ഓടിക്കുകയും വോട്ടർമാരെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി പിന്നീട് റീപോളിംഗ് നടത്തുകയായിരുന്നു.
പണം തട്ടൽ, തിരഞ്ഞെടുപ്പ് അട്ടിമറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളാണ് ജഹാംഗീർ ഖാന്റെ പേരിലുള്ളത്. വോട്ടർമാരെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനും പ്രതിപക്ഷ പാർട്ടി ഓഫീസുകൾ ആക്രമിച്ചതിനും ഫാൽട്ട പോലീസ് സ്റ്റേഷനിൽ മാത്രം ഏഴിലധികം എഫ്ഐആറുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാപകമായ അക്രമ സംഭവങ്ങൾക്കും ഭീഷണികൾക്കും പിന്നാലെ ആഴ്ചകളായി ഒളിവിൽ കഴിഞ്ഞിരുന്ന ജഹാംഗീർ ഖാനെ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഡാർജിലിംഗ് ജില്ലയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപമുള്ള പാനിതാങ്കി ബസാറിൽ നിന്ന് പിടികൂടിയത്. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗാൾ എസ്ടിഎഫും ഡാർജിലിംഗ് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാൾ വലയിലായത്. തുടർന്ന് അതീവ സുരക്ഷയോടെ ഇയാളെ കൊൽക്കത്തയിൽ എത്തിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് നിരീക്ഷകനായ അജയ് പാൽ ശർമ്മ ഐപിഎസ് വോട്ടർമാരെ ഭീഷണിപ്പെടുത്തരുതെന്ന് ജഹാംഗീർ ഖാന് മുന്നറിയിപ്പ് നൽകിയിരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചാവിഷയമായിരുന്നു. ഇതിന് പിന്നാലെ അജയ് പാൽ ശർമ്മയെ വെല്ലുവിളിച്ചുകൊണ്ട് “അദ്ദേഹം സിങ്കമാണെങ്കിൽ ഞാൻ പുഷ്പയാണ്” എന്ന് വെല്ലുവിളിയായിരുന്നു ജഹാംഗീർ ഖാൻ മുഴക്കിയിരുന്നത്. ഫാൽത്ത മണ്ഡലത്തിൽ പിന്നീട് നടന്ന വോട്ടെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 15 വർഷത്തെ ഭരണത്തിന് ശേഷം തൃണമൂൽ കോൺഗ്രസിന് ബംഗാളിൽ അധികാരം നഷ്ടപ്പെടുകയും പാർട്ടിയിൽ വൻ പിളർപ്പ് നേരിടുകയും ചെയ്തതോടെ രാജ്യം വിടാൻ ആയിരുന്നു ജഹാംഗീർ ഖാന്റെ പദ്ധതി.








