ന്യൂഡൽഹി : യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 13-14 തീയതികളിൽ ഫ്രാൻസ് സന്ദർശിക്കും. ഫ്രാൻസിൽ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിയോടനുബന്ധിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. ഫ്രാൻസ് സന്ദർശനത്തിനുശേഷം മോദി സ്ലൊവാക്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യ സന്ദർശിക്കുന്നത്. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ, പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
സന്ദർശനത്തിന്റെ ഒന്നാം ഘട്ടത്തിൽ ജൂൺ 13, 14 ദിവസങ്ങളിലായി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തം’ വിലയിരുത്തും. ഒപ്പം ‘ഭാരത് ഇന്നവേറ്റ്സ്’ പരിപാടി സംയുക്തമായി ഉദ്ഘാടനം ചെയ്യും. ജൂൺ 14 – 16 ദിവസങ്ങളിലാണ് മോദിയുടെ സ്ലൊവാക്യ സന്ദർശനം. ശേഷം, ജൂൺ 16 – 19 ദിവസങ്ങളിലായി
ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം പാരീസിൽ വെച്ച് വിവിധ ആഗോള നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും.
ഈ വർഷം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഇന്നൊവേഷൻ വർഷമായി ആചരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രത്യേക സന്ദർശനം. ഇരുരാജ്യങ്ങളിലെയും മികച്ച സ്റ്റാർട്ടപ്പുകളെയും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളെയും ഒന്നിപ്പിക്കുന്ന ‘ഭാരത് ഇന്നവേറ്റ്സ്’ പരിപാടിയാണ് സന്ദർശനത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം.








