ന്യൂഡൽഹി : കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായി ഫോണിൽ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ആഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മിലുള്ള നിർണായക സംഭാഷണം നടന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷങ്ങളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഈ സംഭാഷണത്തിൽ പ്രധാന ചർച്ചാവിഷയമായി.
കുവൈറ്റിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. കുവൈറ്റിലുള്ള വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ വ്യക്തിപരമായ ശ്രദ്ധ ചെലുത്തുന്നതിന് കുവൈറ്റ് അമീറിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി ഇരുവിഭാഗവും സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും , നയതന്ത്ര ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും മാത്രമേ പ്രശ്നപരിഹാരം കണ്ടെത്താവൂ എന്നും ആവർത്തിച്ചു.
കഴിഞ്ഞ ബുധനാഴ്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനലിന് നേരെ ഇറാൻ അനുകൂല സേന നിരവധി വിനാശകാരികളായ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.








