മനാമ : ഗൾഫ് രാഷ്ട്രങ്ങളെ യുദ്ധഭീതിയിൽ ആഴ്ത്തിക്കൊണ്ട് പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ ബാക്കിയായി ബഹ്റൈനിൽ ഇറാൻ പുതിയ വ്യോമാക്രമണം നടത്തി. ബഹ്റൈനിലുള്ള അമേരിക്കൻ നാവികസേനയുടെ അഞ്ചാം നാവികപ്പടയുടെ മുഖ്യ ആസ്ഥാനത്തിന് നേരെയാണ് ഐആർജിസി നേതൃത്വം നൽകിയ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. തങ്ങളുടെ പ്രദേശങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണിതെന്ന് ഇറാൻ പ്രഖ്യാപിച്ചു. ആക്രമണത്തെ തുടർന്ന് ബഹ്റൈനിലും ജോർദാനിലും കുവൈറ്റിലും മിസൈൽ ജാഗ്രതാ സൈറണുകൾ മുഴങ്ങി.
ഇന്നലെ ഹോർമുസ് കടലിടുക്കിന് മുകളിൽ വച്ച് യുഎസ് ആർമിയുടെ AH-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിന് മറുപടിയായി യുഎസ് സെൻട്രൽ കമാൻഡ് ദക്ഷിണ ഇറാനിലെ വിവിധ പ്രവിശ്യകളിൽ കനത്ത ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാൻ ബഹ്റൈനിലെ യുഎസ് നാവികപ്പട ആസ്ഥാനത്തിന് നേരെ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.
പ്രാദേശിക സമയം പുലർച്ചെ 2:30 ഓടെയാണ് ബഹ്റൈനിലെ യുഎസ് നേവി ബേസിനെ ലക്ഷ്യമാക്കി ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചത്. ഇറാന്റെ ‘ഷാഹെദ്-136’ വൺ-വേ അറ്റാക്ക് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് അഞ്ചാം നാവികപ്പടയാണ് അറേബ്യൻ ഗൾഫ്, ചെങ്കടൽ, ഒമാൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലെ അമേരിക്കൻ നാവിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും അന്താരാഷ്ട്ര കപ്പൽ ഗതാഗതവും സംരക്ഷിക്കുന്നത് ഈ കമാൻഡിന് കീഴിലാണ്. അമേരിക്ക വീണ്ടും സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ ഇതിലും മാരകമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഐആർജിസി വ്യക്തമാക്കി.








