പശ്ചിമേഷ്യയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് കരസേനയുടെ അപ്പാച്ചെ (Apache) ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കനത്ത വ്യോമാക്രമണം ആരംഭിച്ചത്. ഹെലികോപ്റ്റർ തകർത്തതിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ട്രംപിന്റെ ഉത്തരവ് വന്നതോടെ യുഎസ് വ്യോമസേനയുടെയും നാവികസേനയുടെയും അത്യാധുനിക യുദ്ധവിമാനങ്ങൾ ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിൽ ബോംബുവർഷം നടത്തി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനുകൾ, ചാര റഡാറുകൾ എന്നിവ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാനിലെ തന്ത്രപ്രധാന ദ്വീപായ ഖേഷ്മിലും തുറമുഖ നഗരമായ സിരിക്കിലും ബന്ദർ അബ്ബാസിലും യുഎസ് ആക്രമണത്തെത്തുടർന്ന് വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം നിലവിൽ ഇറാന്റെ തെക്കൻ തീരങ്ങളിൽ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോർട്ട്.
എന്നാൽ തങ്ങൾക്കെതിരെയുള്ള അമേരിക്കൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയാണ് ഇറാൻ ഇതിന് മറുപടി നൽകിയത്. ജോർദാനിൽ അമേരിക്കൻ സൈനികർ തങ്ങുന്ന തന്ത്രപ്രധാനമായ അൽ-അസ്റാഖ് (Al-Azraq) വ്യോമതാവളത്തിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് (IRGC) ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തി. താവളത്തിലെ യുഎസിന്റെ എഫ്-35 (F-35) യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകളും കമാൻഡ് ആൻഡ് കൺട്രോൾ സെന്ററും തങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ജോർദാനെ കൂടാതെ കുവൈറ്റിലെ അലി അൽ സലേം താവളത്തിനും ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് ഫ്ലീറ്റിനും നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. മേഖലയിലാകെ 21 യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ തിരിച്ചടി. എന്നാൽ ഇറാൻ തൊടുത്തുവിട്ട 5 മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വഴി വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം വ്യക്തമാക്കി. ഇവയുടെ അവശിഷ്ടങ്ങൾ വീണ് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും കുവൈറ്റ്, ബഹ്‌റൈൻ രാജ്യങ്ങൾക്കൊപ്പം യുഎസും അറിയിച്ചു. ഇറാൻ നടത്തിയ മിക്ക ആക്രമണങ്ങളും പ്രതിരോധിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്ന പശ്ചാത്തലത്തിൽ, അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തങ്ങളുടെ പ്രദേശത്തിന് നേരെ ഉണ്ടാകുന്ന ഒരു ഭീഷണിയും വെറുതെ വിടില്ലെന്നും സുരക്ഷിതമായിരിക്കാൻ താല്പര്യമുണ്ടെങ്കിൽ വിദേശ സൈന്യം ഈ പ്രവിശ്യ വിട്ടുപോകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഒമാൻ തീരത്ത് പട്രോളിങ് നടത്തുന്നതിനിടെ ഇറാനിയൻ ഡ്രോണുമായി കൂട്ടിയിടിച്ചാണ് യുഎസ് ഹെലികോപ്റ്റർ തകർന്നതെന്നാണ് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നത്. കടലിൽ വീണ രണ്ട് യുഎസ് പൈലറ്റുമാരെയും റോബോട്ടിക് ഡ്രോൺ ബോട്ട് ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ പൂർണ്ണമായ സമാധാനത്തിലേക്ക് എത്തിക്കാൻ ട്രംപ് ശ്രമിക്കുന്നതിനിടെയാണ് പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്. കനത്ത യുദ്ധസാഹചര്യം ഉടലെടുത്തതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഒരു ശതമാനത്തോളം ഉയർന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അക്രമം കടുത്താൽ അത് ഒരു പൂർണ്ണ യുദ്ധത്തിലേക്ക് വഴിമാറുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.












