കശ്മീരിലെ മനോഹരമായ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആ ക്രൂരമായ ആക്രമണം രാജ്യം മറന്നിട്ടില്ല. എന്നാൽ ആ ചോരയ്ക്ക് ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറത്ത് പോയി കണക്കുതീർത്ത രഹസ്യ സൈനിക നീക്കമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’ . ശത്രുവിന്റെ കോട്ടകളിൽ കനൽമഴ പെയ്യിച്ച്, ഇന്ത്യൻ സൈന്യത്തിന്റെ 302 മീഡിയം റെജിമെന്റിനെ മുന്നിൽ നിന്ന് നയിച്ച ധീരനായകൻ കേണൽ കോശാങ്ക് ലാംബ എന്ന കമാൻഡിംഗ് ഓഫീസറുടെ പോരാട്ടകഥ ഇന്ന് ഓരോ ഡിഫൻസ് പ്രേമികളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
യുദ്ധരംഗത്തെ അസാധാരണമായ വീര്യത്തിനും പിഴവറ്റ നേതൃപാടവത്തിനും രാജ്യം അദ്ദേഹത്തെ ‘വീരചക്ര’ ബഹുമതി നൽകിയാണ് ആദരിച്ചത്. പഹൽഗാം ആക്രമണം നടന്നയുടൻ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തുനിന്നും തിരിച്ചടിക്കായുള്ള തന്ത്രപരമായ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേണൽ ലാംബ പറഞ്ഞത് ഇങ്ങനെയാണ്: “പ്രത്യേകിച്ച് ഉത്തരവുകളൊന്നും ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നില്ല, ശത്രുവിന് തിരിച്ചടി നൽകുക എന്നത് ഞങ്ങളുടെ പരിശീലനത്തിന്റെ ഭാഗമാണ്.”
തുടർന്ന് അതീവ രഹസ്യമായി സൈനിക വിന്യാസം ആരംഭിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി, അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ അടങ്ങിയ ഒരു സ്പെഷ്യലൈസ്ഡ് ബാറ്ററി വെറും അഞ്ച് ദിവസത്തിനുള്ളിൽ വ്യോമമാർഗ്ഗം വഴി യുദ്ധമേഖലയിൽ എത്തിക്കാൻ കേണൽ ലാംബയ്ക്ക് കഴിഞ്ഞു. ഈ അതിവേഗ നീക്കം ശത്രുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി ഭയന്ന് ഭീകരർ അവരുടെ ലോഞ്ച് പാഡുകളിൽ നിന്നും സിവിൽ മേഖലകളിലേക്ക് (സാധാരണക്കാർ താമസിക്കുന്ന ഇടങ്ങളിലേക്ക്) മാറി ഒളിച്ചിരുന്നു. സാധാരണ ജനങ്ങളെ മനുഷ്യകവചമാക്കുക എന്നതായിരുന്നു പാക് ഭീകരരുടെ തന്ത്രം.
എന്നാൽ ഇന്ത്യൻ ആർട്ടിലറിയുടെ സാങ്കേതിക വൈദഗ്ധ്യം കേണൽ ലാംബ കൃത്യമായി ഉപയോഗിച്ചു. സാധാരണക്കാർക്ക് ഒരു പോറൽ പോലും ഏൽക്കാതെ, ഭീകരരുടെ താവളങ്ങൾ മാത്രം കൃത്യമായി ലക്ഷ്യം വെച്ച് തകർക്കാൻ അദ്ദേഹത്തിന്റെ റെജിമെന്റിന് കഴിഞ്ഞു. ശത്രു കനത്ത നിരീക്ഷണം നടത്തുകയും തിരിച്ചടിക്കുകയും ചെയ്തിട്ടും, കേണൽ ലാംബ ‘സിൻക്രണൈസ്ഡ് ഫയർ മിഷൻ’ വഴി ഒരേസമയം വിവിധ ഭാഗങ്ങളിൽ നിന്നും പീരങ്കിയുണ്ടകൾ ഉതിർത്ത് ഭീകരകേന്ദ്രങ്ങൾ 100% ചാരമാക്കി മാറ്റി.
ഇന്ത്യയുടെ ഈ ആക്രമണത്തിന് പിന്നാലെ ശത്രു ശക്തമായ ബോംബാക്രമണവും ഡ്രോൺ ആക്രമണങ്ങളും അഴിച്ചുവിട്ടു. കനത്ത ഷെല്ലാക്രമണത്തിനിടയിലും സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ കേണൽ ലാംബ ഓരോ പീരങ്കിയുടെയും അടുത്തേക്ക് നേരിട്ടെത്തി തന്റെ സൈനികരെ പ്രചോദിപ്പിച്ചു. ഈ അസാധാരണ ധീരതയാണ് ഇന്ത്യൻ പക്ഷത്തെ നാശനഷ്ടങ്ങൾ ഏറ്റവും കുറയ്ക്കാൻ സഹായിച്ചത്. ഭീകരർ പിൻവാങ്ങാൻ ശ്രമിച്ചെങ്കിലും അവരെ വലിഞ്ഞു മുറുക്കി വധിക്കാൻ കേണൽ ലാംബയുടെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.












