കൊൽക്കത്ത : മമത ബാനർജിക്കും മരുമകൻ അഭിഷേക് ബാനർജിക്കും കനത്ത പ്രഹരം നൽകിക്കൊണ്ട് തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി. തൃണമൂലിലെ യുവ നേതാവ് പ്രകാശ് ചിക് ബരായ്ക് ആണ് ഒടുവിലായി രാജ്യസഭാ അംഗത്വം രാജിവെച്ചത്. അഭിഷേക് ബാനർജിയുടെ വിശ്വസ്തനും വലംകയ്യും ആയിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരാഴ്ചയ്ക്കിടെ തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് രാജ്യസഭാ എംപിമാരാണ് രാജിവച്ചത്.
ജൂൺ 8നായിരുന്നു തൃണമൂലിന്റെ മുതിർന്ന നേതാവായ സുഖേന്ദു ശേഖർ റോയ് രാജ്യസഭയിൽ നിന്നും രാജി വെച്ചിരുന്നത്. ഇദ്ദേഹമാണ് വിമത നീക്കങ്ങൾക്ക് തുടക്കമിട്ട് ആദ്യം രാജ്യസഭയും പാർട്ടിയും വിട്ടത്. തുടർന്ന് ജൂൺ 10ന് അസമിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ വനിതാ നേതാവായ സുസ്മിത ദേവ് രാജിവെച്ചു. ഒടുവിലായി ജൂൺ 11ന് പ്രകാശ് ചിക് ബരായ്കും രാജിവെച്ചിരിക്കുകയാണ്.
തൃണമൂൽ കോൺഗ്രസിലെ യുവമുഖവും വടക്കൻ ബംഗാളിലെ ആദിവാസി-തേയിലത്തോട്ട തൊഴിലാളി യൂണിയൻ നേതാവുമാണ് പ്രകാശ് ചിക് ബരായ്ക്. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് നേരിട്ടാണ് അദ്ദേഹം രാജി സമർപ്പിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ഉടനടി രാജി സ്വീകരിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിൽ കൂടാതെ ലോക്സഭയിലും മമതയ്ക്കെതിരെ എംപിമാർ പരസ്യമായി രംഗത്തുവന്നു കഴിഞ്ഞു. കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് 20-ലധികം ലോക്സഭാ എംപിമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം.








