ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ദിവസവുമിങ്ങനെ ഒരൊറ്റ മനുഷ്യന് വേണ്ടി മാത്രം വഴിമാറിയിട്ടില്ല! ഒരു തലമുറയെ മുഴുവൻ നെഞ്ചിടിപ്പിന്റെയും ഭയത്തിന്റെയും മുനയിൽ നിർത്തിയ 2010 ഫെബ്രുവരി 24! അന്നേവരെ ഏകദിന ക്രിക്കറ്റ് ചരിത്രം കാണാത്ത, ഒരു പുരുഷ ബാറ്റ്‌സ്മാനും തൊടാൻ ധൈര്യപ്പെടാത്ത ആ ‘മാന്ത്രിക സംഖ്യയിലേക്ക്’ ഒരു മനുഷ്യൻ ബാറ്റ് വീശിയ കഥ! അത് കേവലം ഒരു സെഞ്ച്വറിയുടെ കഥയല്ല, ക്രിക്കറ്റ് ദൈവത്തിന്റെ കിരീടത്തിൽ ‘ഇരുനൂറ്’ എന്ന വജ്ര രത്നം പതിച്ച ഗ്വാളിയോറിലെ മഹാ യുദ്ധത്തിന്റെ കഥയാണ്.
ഗ്വാളിയോറിലെ ക്യാപ്റ്റൻ രൂപ് സിംഗ് സ്റ്റേഡിയം. അന്ന് മുന്നിൽ നിൽക്കുന്നത് ഡെയ്ൽ സ്റ്റെയ്നും വെയ്ൻ പാർനെല്ലും നയിക്കുന്ന ലോകോത്തര ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിര. പക്ഷേ, ക്രീസിലുണ്ടായിരുന്നത് മറ്റാരുമല്ല—ലിറ്റിൽ മാസ്റ്റർ സച്ചിൻ രമേശ് ടെണ്ടുൽക്കർ. നേരിട്ട ആദ്യ പന്ത് മുതൽ സച്ചിന്റെ ബാറ്റ് തീതുപ്പുകയായിരുന്നു. ക്ലാസിക് ഡ്രൈവുകളും അസാധ്യമായ ഫ്ലിക്കുകളുമായി സച്ചിൻ ആഫ്രിക്കൻ പടയെ മൈതാനത്തിന്റെ നാലുപാടും തല്ലിച്ചതച്ചു. 147 പന്തുകൾ, 25 ഫോറുകൾ, 3 അത്യുഗ്രൻ സിക്സറുകൾ! സച്ചിൻ തന്റെ കരിയറിലെ ഏറ്റവും മികച്ച വിശ്വരൂപം പുറത്തെടുത്ത ദിവസം.
എന്നാൽ കളി 45 ഓവർ പിന്നിട്ടതോടെ കഥ മാറി! സച്ചിൻ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിക്ക് തൊട്ടരികിൽ… 190 റൺസ് പിന്നിട്ട് നിൽക്കുന്നു. ഈ സമയം ക്രീസിന്റെ മറുപുറത്ത് സിംഹത്തെപ്പോലെ പാഞ്ഞടുത്തത് ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയായിരുന്നു! വൺ-ഡേ ക്രിക്കറ്റിലെ ആദ്യ 200 റൺസ് എന്ന ലോക റെക്കോർഡ് ജനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, ധോണി അവിടെ ഒരു ‘രുദ്രതാണ്ഡവം’ തന്നെ ആടിത്തീർത്തു. വെറും 35 പന്തുകളിൽ നിന്നും 194 സ്ട്രൈക്ക് റേറ്റിൽ 68 റൺസ് അടിച്ചുകൂട്ടി ധോണി ആഫ്രിക്കൻ ബോളിംഗിന്റെ നട്ടെല്ലൊടിച്ചു.
പക്ഷേ… ഇപ്പുറത്ത് സ്റ്റേഡിയത്തിലും ടിവിയുടെ മുന്നിലുമിരുന്ന കോടിക്കണക്കിന് സച്ചിൻ ആരാധകരുടെ നെഞ്ച് ഉരുകുകയായിരുന്നു/ കാരണം, ധോണി സിക്സറുകൾ മാറി മാറി അടിച്ചതോടെ അവസാന ഓവറുകളിൽ സച്ചിന് സ്ട്രൈക്ക് ലഭിക്കാതായി! ‘ധോണി അടിച്ചുകൂട്ടുമ്പോൾ സച്ചിന് 200 തികയ്ക്കാൻ പന്തുകൾ ബാക്കിയുണ്ടാകുമോ?’ ‘സച്ചിൻ 199-ൽ നോട്ടൗട്ട് ആയിപ്പോകുമോ?’ എന്ന ഭയം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ പിടികൂടി. ശ്വാസമടക്കിയാണ് ഓരോ സച്ചിൻ പ്രേമിയും ആ നിമിഷങ്ങളിൽ ക്യാപ്റ്റൻ ധോണിയുടെ ബാറ്റിംഗ് കണ്ടത്.
ഒടുവിൽ, കളി അമ്പതാം ഓവറിലേക്ക്! മൂന്നാം പന്തിൽ സച്ചിന് സ്ട്രൈക്ക് ലഭിക്കുന്നു. രാജ്യം മുഴുവൻ പ്രാർത്ഥനയോടെ ക്യാമറക്കണ്ണുകളിലേക്ക് നോക്കിനിന്ന നിമിഷം, ചാർലി ലാംഗ്വെൽറ്റിന്റെ പന്ത് ബാക്ക് ഫൂട്ടിൽ പ്രതിരോധിച്ച് സച്ചിൻ പോയിന്റിലേക്ക് തട്ടിയിടുന്നു, അവിടെ സിംഗിൾ പിറക്കുന്നു.
അവിടെ ചരിത്രം പിറന്നു! മനുഷ്യസാധ്യമല്ലെന്ന് കരുതിയ ആ ഇരുനൂറ് റൺസ് വന്മതിൽ സച്ചിൻ ടെണ്ടുൽക്കർ എന്ന 36-കാരൻ തകർത്തെറിഞ്ഞിരിക്കുന്നു! നോൺ-സ്ട്രൈക്കർ എൻഡിൽ സാക്ഷിയായി ക്യാപ്റ്റൻ കൂൾ എം.എസ്. ധോണി. സച്ചിൻ തന്റെ ഹെൽമറ്റ് ഊരി, ആകാശത്തേക്ക് നോക്കി ബാറ്റ് ഉയർത്തുമ്പോൾ കളി കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു! സച്ചിന്റെ ആ 200 റൺസ് കരുത്തിൽ ഇന്ത്യ അന്ന് സ്കോർ ബോർഡിൽ കുറിച്ചത് 401 റൺസ് എന്ന കൂറ്റൻ സ്കോറായിരുന്നു!












