കൊൽക്കത്ത : പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വർഗീയ പരാമർശങ്ങളുടെ പേരിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്കെതിരെ കേസെടുത്ത് പോലീസ്. കൊൽക്കത്ത സ്വദേശിയായ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മമതാ ബാനർജിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു പൊതുറാലിയിൽ മമത നടത്തിയ പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഇത് സംസ്ഥാനത്ത് വർഗീയ ചേരിതിരിവിനും ക്രമസമാധാന തകർച്ചയ്ക്കും കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
വോട്ടിംഗ് രീതികൾ മാറിയാൽ ഒരു പ്രത്യേക സമൂഹത്തിന് പ്രതികൂല ഫലങ്ങൾ നേരിടേണ്ടിവരുമെന്ന് ആയിരുന്നു മമതാ ബാനർജി തന്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നത്. ഒരു പ്രത്യേക വിഭാഗത്തിന് വിചാരിച്ചാൽ മറ്റുള്ളവരെ ‘അഞ്ച് മിനിറ്റിനുള്ളിൽ ഇല്ലാതാക്കാൻ’ കഴിയുമെന്ന രീതിയിലുള്ള പ്രസ്താവനയും മമത ബാനർജി നടത്തിയിരുന്നു. ഈ പ്രസ്താവന പശ്ചിമ ബംഗാൾ സംസ്ഥാനത്തെ വിവിധ സമുദായങ്ങൾക്കിടയിൽ ഭയവും തെറ്റിദ്ധാരണയും പിരിമുറുക്കവും സൃഷ്ടിക്കാൻ കാരണമാകുമെന്ന് പ്രദേശവാസിയായ തുഷാർ കാന്തി ദാസ് സൗത്ത് കൊൽക്കത്തയിലെ നേതാജി നഗർ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
മെയ് മാസത്തിൽ, ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് മമത ബാനർജിക്കെതിരെ മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മെയ് 20 ന് അഭിഭാഷക റിങ്കി ചട്ടോപാധ്യായ സിംഗ് സിലിഗുരി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് മമതയ്ക്കെതിരെ കേസെടുത്തിരുന്നത്. കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം വിസമ്മതിച്ചതായും ആവർത്തിച്ചുള്ള തുടർനടപടികൾക്ക് ശേഷമാണ് എഫ്‌ഐആർ സ്വീകരിച്ചതെന്നും പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു.












