കൊൽക്കത്ത : മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ വിവാദപരമായ പുസ്തകങ്ങളും കവിതകളും പശ്ചിമ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് ബംഗാൾ വിദ്യാഭ്യാസ വകുപ്പ്. മമത കുട്ടികൾക്കായി എഴുതിയ വിവാദ കവിതാ സമാഹാരം ‘അപാംഗ് ഒപാംഗ് ജപാംഗ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളാണ് സർക്കാർ നടത്തുന്ന ലൈബ്രറികളിൽ നിന്ന് മാറ്റുന്നത്. ബംഗാളിലെ പുതിയ ജനവിദ്യാഭ്യാസ-ലൈബ്രറി സേവന മന്ത്രി ഗൗരി ശങ്കർ ഘോഷ് ആണ് ഈ നിർണ്ണായക നയംമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മമത ബാനർജി എഴുതിയ പല പുസ്തകങ്ങളും കവിതകളും വിദ്യാർത്ഥികൾക്കോ വായനക്കാർക്കോ യാതൊരുവിധ വിജ്ഞാനവും നൽകുന്നില്ലെന്ന് മന്ത്രി ഗൗരി ശങ്കർ ഘോഷ് കുറ്റപ്പെടുത്തി. ‘അപാംഗ് ഒപാംഗ് ജപാംഗ്’ പോലുള്ള അനാവശ്യ പുസ്തകങ്ങൾക്കായി ലൈബ്രറികളിലെ സ്ഥലം കളയാൻ ഇനി സർക്കാർ തയ്യാറല്ല എന്നും മന്ത്രി സൂചിപ്പിച്ചു. മുൻ സർക്കാർ സ്വേച്ഛാധിപത്യപരമായാണ് ഈ പുസ്തകങ്ങൾ ലൈബ്രറികളിൽ തിരുകിക്കയറ്റിയത്. ബംഗാളി ഭാഷയിൽ കൃത്യമായ അർത്ഥമില്ലാത്ത, കുട്ടികളുടെ കളിയുമായി ബന്ധപ്പെട്ട ചില ‘നോൺസെൻസ് റൈംസ്’ (യുക്തിരഹിത കവിതകൾ) ശൈലിയിലാണ് മമത ബാനർജി ഈ കവിതകൾ രചിച്ചിട്ടുള്ളത്. മമതയുടെ കവിതകളിലെ വരികളുടെ നിലവാരമില്ലായ്മയെ മുൻനിർത്തി ബിജെപിയും മറ്റ് പ്രതിപക്ഷ നേതാക്കളും വർഷങ്ങളായി വിമർശനമുന്നയിക്കുന്നുണ്ട്. 2022-ൽ മമതയുടെ കവിതാ സമാഹാരമായ ‘കബിതാ ബിതാന്’ ബംഗ്ലാ അക്കാദമി പുരസ്കാരം ലഭിച്ചപ്പോഴും ഈ കവിത വലിയ തോതിൽ ചർച്ചയായിരുന്നു.
2025 ജൂണിൽ അന്നത്തെ തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ സ്കൂൾ-പൊതു ലൈബ്രറികളിലേക്ക് 515 പുസ്തകങ്ങളുടെ പട്ടിക അംഗീകരിച്ചിരുന്നു. ഇതിൽ 90-ഓളം പുസ്തകങ്ങൾ മമത ബാനർജി തന്നെ എഴുതിയവയായിരുന്നു. ഓരോ സ്കൂളിനും ഈ പുസ്തകങ്ങൾ വാങ്ങാനായി ഒരു ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നു. അതേസമയം,
ലൈബ്രറികൾ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഇടമല്ലെന്നും വിദ്യാർത്ഥികളുടെ അറിവും ബൗദ്ധിക വികാസവും വർദ്ധിപ്പിക്കുന്ന പുസ്തകങ്ങൾക്കാണ് അവിടെ മുൻഗണന നൽകേണ്ടതെന്നുമാണ് ബംഗാളിലെ പുതിയ ബിജെപി സർക്കാരിന്റെ വാദം.









