കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കുരുക്കായി കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ വ്യാപക പരിശോധന. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ കാളീഘട്ട് വസതിയിൽ പുലർച്ചെ പോലീസും സിഐഡിയും ചേർന്ന് വൻ റെയ്ഡ് നടത്തി. തൊട്ടുപിന്നാലെ, ടിഎംസി എംഎൽഎയും മുൻ മന്ത്രിയുമായ മദൻ മിത്രയുടെ വസതികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഒരേദിവസം ഉണ്ടായ ഈ റെയ്ഡുകൾ തൃണമൂൽ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുലർച്ചെ 3 മണിയോടെയാണ് പശ്ചിമ മിഡ്നാപൂരിലെ സാൽബോണി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും കൊൽക്കത്ത പോലീസും വൻ സുരക്ഷാ സന്നാഹത്തോടെ അഭിഷേക് ബാനർജിയുടെ വസതിയിലെത്തിയത്.
വീട്ടിലുണ്ടായിരുന്നവർ വാതിൽ തുറക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പുലർച്ചെ 5 മണിയോടെ ഡിസാസ്റ്റർ മാനേജ്മെന്റ് സംഘത്തെ വിളിച്ച് വരുത്തി വീടിന്റെ പൂട്ടുകൾ തല്ലിത്തകർത്താണ് പോലീസ് അഭിഷേക് ബാനർജിയുടെ വീടിനുള്ളിൽ കയറിയത്. റെയ്ഡ് വിവരമറിഞ്ഞ് മുൻ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി പുലർച്ചെ തന്നെ അഭിഷേകിന്റെ വീട്ടിലെത്തി. കോടതി ഉത്തരവുകൾ ലംഘിച്ചാണ് പോലീസ് പൂട്ടുകൾ തകർത്തതെന്ന് മമത ആരോപിച്ചു.
അഭിഷേക് ബാനർജിയുടെ വിശ്വസ്തനും പേഴ്സണൽ അസിസ്റ്റന്റുമായ സുമിത് റോയിയെ തിരഞ്ഞാണ് പോലീസ് എത്തിയത്. തിരഞ്ഞെടുപ്പ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് കോടികളുടെ ഭൂമി ഇടപാടിൽ സുമിത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അഭിഷേക് ബാനർജിയുടെ വീട്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നതിനിടയിലാണ് കൊൽക്കത്തയിലെ ദക്ഷിണേശ്വർ ഉൾപ്പെടെയുള്ള മദൻ മിത്രയുടെ 7 കേന്ദ്രങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് ആരംഭിച്ചത്. കാമർഹട്ടി ഉൾപ്പെടെയുള്ള വിവിധ മുനിസിപ്പാലിറ്റികളിൽ യോഗ്യതയില്ലാത്ത 125-ലധികം ആളുകൾക്ക് കൈക്കൂലി വാങ്ങി നിയമനം നൽകിയെന്നാണ് കാമർഹട്ടി എംഎൽഎയായ മദൻ മിത്രയ്ക്കെതിരെയുള്ള കേസ്.








