ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളില്ലാത്ത പുതിയൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് ഹിറ്റ്‌മാൻ രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം എന്ന റെക്കോർഡാണ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. ധർമ്മശാലയിൽ അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് 39 വയസ്സും 44 ദിവസവും പ്രായമുള്ള രോഹിത് ഈ ചരിത്ര നേട്ടത്തിലെത്തിയത്.
ഇതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം മൊഹിന്ദർ അമർനാഥിന്റെ ദശാബ്ദങ്ങൾ പഴക്കമുള്ള റെക്കോർഡാണ് രോഹിത് മറികടന്നത്. 1989-ൽ തന്റെ 39-ാം വയസ്സിലും 36-ാം ദിവസത്തിലും അവസാന ഏകദിനം കളിച്ച അമർനാഥിന്റെ പേരിലായിരുന്നു ഇന്നേവരെ ഈ റെക്കോഡ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന ലോക റെക്കോർഡ് നെതർലൻഡ്സിന്റെ നോലൻ ക്ലാർക്കിന്റെ പേരിലാണ്. 1996 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് 47 വയസ്സിലധികം പ്രായമുണ്ടായിരുന്നു. ഈ റെക്കോർഡ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തകർക്കപ്പെടാതെ കിടക്കുന്നു.
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ജോൺ ട്രൈകോസ് കൗതുകകരമായ ഒരു റെക്കോർഡിന് ഉടമയാണ്. അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയും പിന്നീട് സിംബാബ്‌വെയ്ക്ക് വേണ്ടിയും അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ പൂനെയിൽ വെച്ചാണ് അദ്ദേഹം തന്റെ അവസാന ഏകദിന മത്സരം കളിച്ചത്.
എന്തായാലും നിലവിലെ ഫോമും ഫിറ്റ്‌നസും നിലനിർത്തി രോഹിത് ശർമ്മ മുന്നോട്ട് പോവുകയാണെങ്കിൽ, ഇന്ത്യക്കായി 40-ാം വയസ്സിൽ ഏകദിന മത്സരം കളിക്കുന്ന ആദ്യ പുരുഷ താരം എന്ന അപൂർവ്വ നേട്ടവും 2027-ലെ ഏകദിന ലോകകപ്പോടെ അദ്ദേഹത്തെ തേടിയെത്തിയേക്കാം












