ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് തൊട്ടുപിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് യുഎസിൽ നിന്നും അടിയന്തിരമായി രാജ്യംവിടാൻ ആവശ്യപ്പെട്ട് അധികൃതർ. ന്യൂസിലൻഡിനെതിരെ 2-2 ന് സമനില വഴങ്ങി മണിക്കൂറുകൾക്കകം തന്നെ രാജ്യം വിടാൻ യുഎസ് അധികൃതർ ഇറാൻ ടീമിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. കളിക്കാർക്ക് കടുത്ത മത്സരത്തിന് ശേഷം അത്യാവശ്യമായ വിശ്രമത്തിനോ റിക്കവറിക്കോ പോലും സമയം നൽകാതെയാണ് മെക്സിക്കോയിലെ തങ്ങളുടെ താൽക്കാലിക പരിശീലന ക്യാമ്പിലേക്ക് മടങ്ങാൻ അധികൃതർ നിർദ്ദേശിച്ചതെന്ന് ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഖാലെനോയി വെളിപ്പെടുത്തി.
യുഎസിന്റെ ഈ അപ്രതീക്ഷിത നിലപാടിനെതിരെ കടുത്ത ഭാഷയിലാണ് ഇറാന്റെ മുഖ്യ പരിശീലകൻ പ്രതികരിച്ചത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ടീം തങ്ങളുടേതാണെന്ന് അദ്ദേഹം ആരോപിച്ചു. മത്സരത്തിന് ശേഷം കാലിഫോർണിയയിൽ തങ്ങി അടുത്ത ദിവസം ഉച്ചയോടെ മെക്സിക്കോയിലേക്ക് മടങ്ങാനായിരുന്നു ഇറാൻ ടീം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ 140 മൈൽ അകലെയുള്ള മെക്സിക്കൻ അതിർത്തി നഗരമായ തിഹുവാനയിലേക്ക് മടങ്ങാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.
“ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും അവർ സമയം തന്നില്ല. കളി കഴിഞ്ഞയുടൻ ‘നിങ്ങൾ ഉടൻ തന്നെ രാജ്യം വിടണം’ എന്നാണ് അവർ പറഞ്ഞത്. കളിക്കാർക്ക് മത്സരത്തിന് ശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനമാണ്. എന്നാൽ ഞങ്ങളോട് ഉടൻ തന്നെ വിമാനത്തിൽ കയറി തിഹുവാനയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഇത് കാരണം കടുത്ത പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് അവർ ഞങ്ങളെ ഇങ്ങനെ മടക്കി അയക്കുന്നതെന്ന് സത്യസന്ധമായി പറഞ്ഞാൽ അറിയില്ല. ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതുമായ ടീം ഒരുപക്ഷേ ഞങ്ങളായിരിക്കാം. മറ്റാരോ ആണ് ഞങ്ങൾക്ക് വേണ്ടിയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് പോലെ തോന്നുന്നു.”
യുഎസും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ചതിന് ശേഷം വലിയ പ്രതിസന്ധികളിലൂടെയാണ് ഇറാന്റെ ലോകകപ്പ് യാത്ര കടന്നുപോകുന്നത്. യുഎസിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ സുരക്ഷിതമായ മറ്റൊരു വേദികളിലേക്ക് മാറ്റണമെന്ന് ഇറാൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു. ഒടുവിൽ കടുത്ത സുരക്ഷാ-യാത്രാ നിയന്ത്രണങ്ങളോടെയാണ് ഇറാൻ ടൂർണമെന്റിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. ഇറാൻ ടീം ക്യാപ്റ്റൻ മെഹ്ദി താരെമിയും യുഎസ് അധികൃതർക്കും ഫിഫയ്ക്കുമെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, മറ്റ് കോച്ചിങ് സപ്പോർട്ട് സ്റ്റാഫുകൾ, ഔദ്യോഗിക മാധ്യമ ഉദ്യോഗസ്ഥർ എന്നിവരടക്കം നിരവധി പേർക്ക് യുഎസ് വിസ നിഷേധിച്ചതായി ക്യാപ്റ്റൻ വെളിപ്പെടുത്തി.
ആരാധകരുടെ കടുത്ത രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും കൂക്കിവിളികൾക്കും നടുവിലാണ് ഇറാൻ തങ്ങളുടെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 2-2 സമനില പിടിച്ചത്. മത്സരത്തിൽ രണ്ടുതവണ പിന്നിലായ ശേഷമായിരുന്നു ഇറാന്റെ ശക്തമായ തിരിച്ചുവരവ്.












