മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പത്ത് വർഷത്തെ ഭരണകാലയളവിൽ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ 30 വിദേശയാത്രകൾ നടത്തിയതായും 17 ഓളം രാജ്യങ്ങൾ സന്ദർശിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പൊതുഭരണ വകുപ്പ് പുറത്തുവിട്ട ഈ വിവരാവകാശ മറുപടിയിലെ ചില വിചിത്രമായ കണക്കുകളാണ് ഇപ്പോൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
30 വിദേശയാത്രകൾ നടത്തിയതിൽ വെറും 8 യാത്രകളുടെ ചെലവ് വിവരങ്ങൾ മാത്രമാണ് പൊതുഭരണവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ 8 യാത്രകൾക്കായി മാത്രം 74,59,364 രൂപ (എഴുപത്തിനാല് ലക്ഷത്തിലധികം രൂപ) ഖജനാവിൽ നിന്ന് ചെലവിട്ടതായും രേഖകളിൽ പറയുന്നു. എന്നാൽ, ഈ യാത്രകളിലെല്ലാം താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്നാണ് പൊതുഭരണ വകുപ്പ് നൽകിയിരിക്കുന്ന വിചിത്രമായ മറുപടി. വിദേശരാജ്യങ്ങളിൽ മുഖ്യമന്ത്രിയും സംഘവും താമസിച്ചതിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന സർക്കാരിന്റെ ഈ വിശദീകരണം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകും.
മുളക്കുളം സൗത്ത് സ്വദേശി എം. ടി. തോമസ് നൽകിയ വിവരാവകാശ ചോദ്യത്തിനാണ് പൊതുഭരണ വകുപ്പ് ഈ മറുപടി നൽകിയത്. യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ 17 രാജ്യങ്ങളിലാണ് പിണറായി വിജയൻ സന്ദർശനം നടത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ തവണ സന്ദർശിച്ചത് യുഎഇ ആണ്. ചികിത്സാർഥം നാല് തവണയാണ് അദ്ദേഹം യുഎസ് സന്ദർശിച്ചത്.
ഇതുകൂടാതെ നാല് സ്വകാര്യ വിദേശയാത്രകളും പിണറായി വിജയൻ നടത്തിയിട്ടുണ്ട്. ഇതിൽ 2018 ജൂലൈയിൽ യുഎസിലേക്ക് നടത്തിയ യാത്ര പൂർണ്ണമായും ‘സ്വകാര്യം’ എന്നാണ് സർക്കാർ രേഖകളിൽ ഉള്ളതെങ്കിലും, ഈ യാത്രയുടെ യാത്രാക്കൂലി ഇനത്തിൽ 3,82,807 രൂപ സർക്കാർ ഖജനാവിൽ നിന്നും അനുവദിച്ചതായും വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നു.മുൻ മുഖ്യമന്ത്രി നടത്തിയ മുഴുവൻ വിദേശയാത്രകളുടെയും താമസത്തിന്റെയും കൃത്യമായ ചെലവ് വിവരങ്ങൾ നൽകാത്ത പൊതുഭരണ വകുപ്പിന്റെ നടപടിക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും വിവരാവകാശ അപേക്ഷകൻ വ്യക്തമാക്കിയിട്ടുണ്ട്. വിദേശയാത്രകളുടെ സുതാര്യതയെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയതോടെ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുകയാണ്.











