ഫിഫ ലോകകപ്പ് 2026-ൽ അൽജീരിയക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ഹാട്രിക്കോടെ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ രംഗത്ത്. ലോകകപ്പ് ചരിത്രത്തിൽ മെസ്സി നേടുന്ന ആദ്യ ഹാട്രിക് പ്രകടനമായിരുന്നു ഇത്. 2002-ലെ ലോകകപ്പ് ജേതാവായ ബ്രസീലിയൻ റൊണാൾഡോ, മെസ്സി തന്നെയാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം എന്ന് ലോകം ഇനി അംഗീകരിക്കണമെന്ന് തുറന്നുപറഞ്ഞു.
“ലോകം ഇനി ഒളിച്ചുകളി അവസാനിപ്പിക്കേണ്ട സമയമായി. മെസ്സി തന്നെയാണ് എക്കാലത്തെയും മികച്ച കളിക്കാരൻ എന്ന യാഥാർത്ഥ്യം എല്ലാവരും അംഗീകരിക്കണം. എല്ലാ സീസണിലും ലോകകപ്പിലും അവൻ ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു, എന്നിട്ടും പലർക്കും അവനിൽ സംശയങ്ങളാണ്. ഫുട്ബോൾ ചരിത്രപുസ്തകങ്ങളിൽ എന്നും നിലനിൽക്കുന്ന മറക്കാനാകാത്ത ഒരു ചരിത്രരാത്രിയാണിത്.”
ചൊവ്വാഴ്ച നടന്ന മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത അർജന്റീനൻ നിരയിൽ മെസ്സി തന്നെയാണ് ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം സ്വന്തമാക്കിയത്. ഈ ഹാട്രിക്കോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം (16 ഗോളുകൾ) മെസ്സിയുമെത്തി.
ഈ കുതിപ്പിൽ ബ്രസീലിയൻ റൊണാൾഡോയുടെ 15 ലോകകപ്പ് ഗോളുകളുടെ റെക്കോർഡും, 14 ഗോളുകൾ വീതം നേടിയിട്ടുള്ള ജർമ്മനിയുടെ ഗെർഡ് മുള്ളർ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ എന്നിവരുടെ റെക്കോർഡുകളും മെസ്സി മറികടന്നു. ഇതേ ദിവസം നേരത്തെ നടന്ന മത്സരത്തിൽ സെനഗലിനെതിരെ ഫ്രാൻസ് 3-1 ന് ജയിച്ചപ്പോൾ ഇരട്ട ഗോളുകൾ നേടിക്കൊണ്ടാണ് എംബാപ്പെ ഗെർഡ് മുള്ളറുടെ 14 ഗോളുകൾ എന്ന റെക്കോർഡിനൊപ്പമെത്തിയത്. ചരിത്രനേട്ടം കുറിച്ചിട്ടും ലയണൽ മെസ്സി തന്റെ എളിമ നിലനിർത്തി. അർജന്റീനൻ വാർത്താ മാധ്യമമായ ‘ലാ നാഷനോട്’ സംസാരിക്കവെ, റെക്കോർഡുകൾക്ക് താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് മെസ്സി വ്യക്തമാക്കി.
“ഇതൊരു ബഹുമതിയായി കാണുന്നു. എംബാപ്പെയും റൊണാൾഡോയുമെല്ലാം ആ പട്ടികയിലുണ്ട്, എന്നാൽ ഈ നമ്പറുകൾക്കൊന്നും ഒരു അർത്ഥവുമില്ല. അവ വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമാണ്. റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, എന്നിട്ടും അദ്ദേഹം ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തല്ല. അതുകൊണ്ട് തന്നെ ഇതൊരു വെറും സ്റ്റാറ്റിസ്റ്റിക്സ് മാത്രമാണ്.”












