ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെ ലോകമെമ്പാടുനിന്നും വിമർശനങ്ങൾ ഉയരുമ്പോൾ, താരത്തിന് പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി രംഗത്ത്. ജൂൺ 17-ന് ഹൂസ്റ്റണിൽ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ പ്രകടനം ഭൂരിഭാഗം നിരീക്ഷകർ വിലയിരുത്തിയതിനേക്കാൾ എത്രയോ ബുദ്ധിപരമായിരുന്നു എന്നാണ് റൂണി വ്യക്തമാക്കുന്നത്.
മത്സരത്തിൽ ജാവോ നെവെസിലൂടെ പോർച്ചുഗൽ ആദ്യം ലീഡ് എടുത്തിരുന്നെങ്കിലും, ന്യൂകാസിൽ യുണൈറ്റഡ് സ്ട്രൈക്കർ യോവാൻ വിസ്സയിലൂടെ കോംഗോ സമനില പിടിക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ കോംഗോ നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. കളിയിൽ 75 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് മാത്രമേ പോർച്ചുഗലിന് ഉതിർക്കാനായുള്ളൂ.
കളിക്കളത്തിൽ റൊണാൾഡോ കാണിച്ച നിഷ്ക്രിയമായ പൊസിഷനിങ് എങ്ങനെയാണ് പോർച്ചുഗലിന് ഒന്നാം ഗോൾ നേടിക്കൊടുത്തതെന്ന് റൂണി ബിബിസിയിൽ വിശദീകരിച്ചു, വെയ്ൻ റൂണിയുടെ വാക്കുകൾ: “റൊണാൾഡോ അവിടെ പ്രതിരോധ നിരക്കാരുടെ ചിന്തകളെയാണ് ഇല്ലാതാക്കിയത്. അവൻ ഡിഫെൻഡർമാരുടെ തൊട്ടുപിന്നിലാണ് നിലയുറപ്പിച്ചത്. ‘അവൻ എവിടെയാണ്?’ എന്ന് ഭയന്ന് ഡിഫെൻഡർമാർ ഒളിഞ്ഞുനോക്കാനും പിന്നോട്ട് ഇറങ്ങാനും ഇത് കാരണമായി. ഇത് ബാക്ക് ഫോറിന് മുന്നിൽ വലിയൊരു സ്പേസ് തുറന്നുനൽകി, അത് തികച്ചും ബുദ്ധിപരമായ നീക്കമാണ്.”
കോംഗോ ഡിഫെൻഡർ ആക്സൽ ടുവാൻസെബെയെ റൊണാൾഡോ എങ്ങനെയാണ് തന്റെ പൊസിഷനിങ് കൊണ്ട് കളിപ്പിച്ചത് എന്നും റൂണി ചൂണ്ടിക്കാണിച്ചു. റൊണാൾഡോ ബോധപൂർവ്വം ഓൺസൈഡിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചില്ല. റൊണാൾഡോയെ ഭയന്ന് ടുവാൻസെബെ പെട്ടെന്ന് പിന്നോട്ട് ഇറങ്ങിയപ്പോൾ ഉണ്ടായ ആ വലിയ സ്പേസിലേക്കാണ് ജാവോ നെവെസ് ഓടിക്കയറി ഗോൾ നേടിയത്. ചുരുക്കത്തിൽ ആ ഗോളിന് വഴിതുറന്നത് റൊണാൾഡോയുടെ ബുദ്ധിപരമായ നീക്കമായിരുന്നു. റൂണി റൊണാൾഡോയെ പിന്തുണച്ചപ്പോൾ, മുൻ പ്രീമിയർ ലീഗ് സ്ട്രൈക്കർ ക്രിസ് സട്ടൻ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസിന്റെ തീരുമാനങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. 41-കാരനായ റൊണാൾഡോയെ 90 മിനിറ്റും കളിപ്പിച്ച കോച്ചിന്റെ നടപടി നാണക്കേടാണെന്ന് സട്ടൻ പറഞ്ഞു.












