ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത്. നിലവിലെ ഇന്ത്യൻ ടീമിന് ഒരു പരമ്പരാഗത കോച്ചിനെയല്ല, മറിച്ച് എം.എസ്. ധോണിയെപ്പോലെയുള്ള ഒരു മെന്ററെയാണ് ആവശ്യമെന്ന് ശ്രീശാന്ത് തുറന്നടിച്ചു. പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പുമായുള്ള’ അഭിമുഖത്തിനിടയിലാണ് മലയാളി താരം ഗംഭീറിന്റെ പരിശീലന ശൈലിയെ രൂക്ഷമായി വിമർശിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ നേരിട്ട കടുത്ത തിരിച്ചടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ശ്രീശാന്ത് ഇങ്ങനെ പ്രതികരിച്ചത്. 2024-ൽ ന്യൂസിലൻഡിനെതിരെയും 2025-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യക്ക് സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പരകൾ നഷ്ടമായിരുന്നു. ഈ രണ്ട് കടുത്ത പരാജയങ്ങളും ഗംഭീർ കോച്ചായിരുന്ന കാലാവധിയിലാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിച്ച ശ്രീശാന്ത്, ഗംഭീർ ടീമിനെ നയിക്കുന്ന രീതിയിൽ തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി.
“ആദ്യം ആ കോച്ചിനെ മാറ്റൂ സുഹൃത്തേ. ഇന്ത്യക്ക് ആവശ്യം ഒരു കോച്ചിനെയല്ല, ഒരു മെന്ററെയാണ്. നിങ്ങൾ ആദ്യം കളിക്കാർക്ക് ഒരു സഹോദരനെപ്പോലെ ആകണം. ജയിക്കുമ്പോൾ മാത്രം ചിരിക്കുകയും തോൽക്കുമ്പോൾ ദേഷ്യപ്പെടുകയും ചെയ്യരുത്. നിങ്ങൾ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, അത് വലിയ കാര്യം തന്നെയാണ്. എന്നാൽ അതിനർത്ഥം മറ്റുള്ളവർ ഇവിടെ ശ്രമിക്കുന്നില്ല എന്നല്ല. അതുകൊണ്ട് കോച്ചിന് മുകളിലായി ഒരു മെന്ററെ കൊണ്ടുവരിക.”
ഗംഭീർ കളിക്കാർക്ക് മേൽ “അമിതമായ സമ്മർദ്ദം” ചെലുത്തുന്നുണ്ടെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി. ഇതിനായി എം.എസ്. ധോണിയുടെ ശൈലിയാണ് താരം ഉദാഹരണമായി കാട്ടിയത്. അന്താരാഷ്ട്ര തലത്തിൽ കളിക്കുന്ന ഒരു ടീമിന് കളിക്കാരെ സമ്മർദ്ദത്തിലാക്കുന്ന ഒരു കോച്ചിനെ ആവശ്യമില്ലെന്നും ധോണി ഒരിക്കലും അങ്ങനെ ചെയ്തിരുന്നില്ലെന്നും ശ്രീശാന്ത് ഓർമ്മിപ്പിച്ചു. ധോണിയുടെ മാനസികാവസ്ഥയാണ് അന്ന് ടീമിനെ നയിച്ചിരുന്നതെന്നും അതിനാൽ ഭാരതീയ ടീമിന് ധോണിയെപ്പോലൊരു മെന്ററെയാണ് ആവശ്യമെന്നും താരം കൂട്ടിച്ചേർത്തു.
2026-ലെ ടി20 ലോകകപ്പ് വിജയത്തിന്റെ പൂർണ്ണമായ ക്രെഡിറ്റ് ഗൗതം ഗംഭീറിന് മാത്രം നൽകുന്ന രീതിയെയും ശ്രീശാന്ത് പൂർണ്ണമായി തള്ളിപ്പറഞ്ഞു. സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് കിരീടം നേടിത്തന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “ടീം ലോകകപ്പ് ജയിച്ചപ്പോൾ അതിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിനാണ് പോയത്. എന്നാൽ അവിടെ സഞ്ജു സാംസൺ ഉണ്ടായിരുന്നില്ലെങ്കിലോ, സൂര്യകുമാർ യാദവ് കൃത്യമായി ക്യാപ്റ്റൻസി ചെയ്തിരുന്നില്ലെങ്കിലോ, ശരിയായ സമയത്ത് ബൗളിങ്ങിൽ മാറ്റങ്ങൾ വരുത്തിയിരുന്നില്ലെങ്കിലോ നമ്മൾ ആ മത്സരം ജയിക്കുമായിരുന്നോ?” ശ്രീശാന്ത് ചോദിച്ചു.
കളി നടക്കുന്ന സമയത്ത് കോച്ചാണോ മൈതാനത്ത് തീരുമാനങ്ങൾ എടുക്കുന്നത് എന്നും ശ്രീശാന്ത് ചോദിച്ചു. കളിയിൽ സജീവമായി ഇടപെടുന്ന ആശിഷ് നെഹ്‌റയെപ്പോലെയുള്ള ഒരാളാണ് കോച്ചെങ്കിൽ അത് മനസ്സിലാക്കാമെന്നും ശ്രീശാന്ത് പരിഹസിച്ചു.












