റോഡരികിലെ ഫുട്പാത്തുകളിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതിയുടെ ചരിത്രവിധിയും നിർണായക നിരീക്ഷണവും. മോട്ടോർ വാഹനങ്ങളേക്കാൾ പ്രാഥമികമായ മുൻഗണന കാൽനടയാത്രക്കാർക്കാണെന്ന് വ്യക്തമാക്കിയ കോടതി, റോഡുകളുള്ള എല്ലാ സ്ഥലങ്ങളിലും കാൽനടയാത്രക്കാർക്കായി ഫുട്പാത്തുകൾ നിർമ്മിച്ച് നൽകാനും അത് കൃത്യമായി പരിപാലിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് കർശന നിർദ്ദേശം നൽകി. ഭരണഘടനയുടെ ആർട്ടിക്കിൾ 19, ആർട്ടിക്കിൾ 21 എന്നിവ ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ പരിധിയിൽ വരുന്നതാണ് സുരക്ഷിതമായി നടക്കാനുള്ള അവകാശമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യൻ നഗരങ്ങളും ടൗണുകളും ചരിത്രപരമായി കാൽനടയാത്രക്കാരെ അവഗണിച്ച് വാഹനങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. നഗരാസൂത്രണത്തിൽ വാഹനങ്ങൾക്ക് അമിത പ്രാധാന്യം നൽകിയതോടെ നടന്നുപോകുന്നവർ റോഡുകളിൽ പാർശ്വവൽക്കരിക്കപ്പെടുകയോ ഒരു ശല്യമായി കാണപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി. നിലവിലുള്ള മോട്ടോർ വാഹന നിയമം കാൽനടയാത്രക്കാരുടെ അവകാശങ്ങളെ പൂർണ്ണമായി അംഗീകരിക്കുന്നില്ല. പൊതു ഇടങ്ങൾ വാഹന ഡ്രൈവർമാർക്ക് മാത്രമായി കുത്തകയാക്കി വെക്കാൻ അനുവദിക്കില്ലെന്നും, ഫുട്പാത്തുകൾ കയ്യേറുന്ന പ്രവണത ഇനി മുതൽ അവസാനിപ്പിക്കണമെന്നും കോടതി കർശനമായി പറഞ്ഞു. കോർപ്പറേഷനുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് ഫുട്പാത്തുകൾ നിർമ്മിക്കാനും സംരക്ഷിക്കാനും തുല്യമായ ബാധ്യതയുണ്ട്. സുരക്ഷിതമായി നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് നഷ്ടപരിഹാരത്തിനായി ഭരണഘടനാപരമായ പരിഹാരങ്ങൾ തേടാമെന്നും കോടതി കൂട്ടിച്ചേർത്തു.
ഫുട്പാത്തോ പെഡസ്ട്രിയൻ ക്രോസിംഗോ ഇല്ലാത്ത റോഡിലൂടെ പിതാവിനൊപ്പം സ്കൂളിലേക്ക് പോകുംവഴി അഞ്ചുവയസ്സുകാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ച ദാരുണമായ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം 11.44 ലക്ഷം രൂപയായി കോടതി ഉയർത്തി. ഇതോടൊപ്പം കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് ഒരു പ്രത്യേക നിയന്ത്രണ സമിതി രൂപീകരിക്കണമെന്നും, കൃത്യമായ നിയമനിർമ്മാണം നടത്തുന്ന കാര്യം ആലോചിക്കാൻ കേന്ദ്ര മന്ത്രാലയങ്ങൾക്കും ലോ കമ്മീഷനും വിധിയുടെ പകർപ്പ് അയക്കാനും കോടതി നിർദ്ദേശിച്ചു. രാജ്യത്തെ നഗരാസൂത്രണത്തിലും റോഡ് സുരക്ഷയിലും വലിയ വിപ്ലവത്തിന് കാരണമാകുന്ന ഈ സുപ്രീം കോടതി വിധി ഇപ്പോൾ സോഷ്യൽ മീഡിയയിലും പൊതുജനങ്ങൾക്കിടയിലും വൻ തോതിൽ ചർച്ചയായിരിക്കുകയാണ്.












