മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് കഴിഞ്ഞ ദിവസം നടത്തിയ ബോക്സിങ് റിങ് വെല്ലുവിളിക്ക് പിന്നാലെ, ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു പ്രഹേളിക സ്വഭാവമുള്ള വീഡിയോയിലൂടെയാണ് ഭാജി ശ്രീശാന്ത്തിന് പരോക്ഷ മറുപടി നൽകിയത്. “ശൂന്യമായ പാത്രങ്ങളാണ് എപ്പോഴും കൂടുതൽ ശബ്ദമുണ്ടാക്കുന്നത്” എന്ന അടിക്കുറിപ്പോടെയാണ് ഹർഭജൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ ഹർഭജൻ പറയുന്നത് ഇങ്ങനെയാണ്: “ആരോ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, വെറുതെ അനാവശ്യം പറയുന്നവരെ അത് തുടരാൻ അനുവദിക്കൂ… കാരണം എപ്പോഴും ശൂന്യമായ പാത്രങ്ങൾ മാത്രമാണ് കൂടുതൽ ശബ്ദമുണ്ടാക്കാറുള്ളത്.” വീഡിയോയിൽ എവിടെയും ശ്രീശാന്തിന്റെ പേര് ഹർഭജൻ എടുത്തുപറയുന്നില്ലെങ്കിലും, കഴിഞ്ഞ ദിവസം ശ്രീശാന്ത് നടത്തിയ കടുത്ത പരസ്യ വെല്ലുവിളിക്കുള്ള കൃത്യമായ മറുപടിയാണിതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം വിലയിരുത്തുന്നു.
2008-ലെ ആദ്യ ഐപിഎൽ സീസണിൽ നടന്ന പ്രശസ്തമായ ‘സ്ലാപ്ഗേറ്റ്’ വിവാദം വർഷങ്ങൾക്ക് ശേഷം വീണ്ടും കത്താൻ കാരണം ഹർഭജൻ സിംഗ് അഭിനയിച്ച പുതിയൊരു പരസ്യചിത്രമാണ്. ആ പഴയ തല്ലുകേസ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഹർഭജൻ ആ പരസ്യത്തിൽ അഭിനയിച്ചത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാട്ടിയാണ് ശ്രീശാന്ത് രംഗത്തെത്തിയത്.
പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പ്’ അഭിമുഖത്തിനിടയിൽ ഇരുവരും ബോക്സിങ് ഗ്ലൗസ് ധരിച്ചുനിൽക്കുന്ന പഴയൊരു ചിത്രം കണ്ടതോടെയാണ് ശ്രീശാന്ത് ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഹർഭജനെ ബോക്സിങ് റിങ്ങിലേക്ക് നേരിട്ടുള്ള പോരാട്ടത്തിന് വെല്ലുവിളിച്ചത്. ഹർഭജന്റെ പരസ്യത്തിനെതിരെ കടുത്ത ഭാഷയിലാണ് ശ്രീശാന്ത് അഭിമുഖത്തിൽ പ്രതികരിച്ചത്. “ഞാൻ നിന്നെ വെല്ലുവിളിക്കുന്നു ഭാജി. ഈ തല്ല് കേസിലും എന്നിലും നിനക്ക് അത്രയധികം പ്രശ്നമുണ്ടെങ്കിൽ, നീ ഇതിലൂടെ ഇത്രയധികം പണമുണ്ടാക്കുന്നുണ്ടെങ്കിൽ… എന്നെയും കുറച്ച് പണമുണ്ടാക്കാൻ അനുവദിക്കൂ. നമുക്ക് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ഇത്തരം പരസ്യങ്ങളൊന്നും ചെയ്യാതിരിക്കാം. യഥാർത്ഥ രീതിയിൽ, എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി ദയവായി നീ റിങ്ങിലേക്ക് വരൂ. ഞാൻ കാത്തിരിക്കുകയാണ്.”
എന്നാൽ ഈ കടുത്ത വെല്ലുവിളിയെ വെറും ‘പാത്രത്തിന്റെ ശബ്ദം’ മാത്രമായി തള്ളിക്കളയുന്ന രീതിയിലാണ് ഹർഭജൻ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ തിരിച്ചടിച്ചിരിക്കുന്നത്. മുൻ സഹതാരങ്ങൾ തമ്മിലുള്ള ഈ സോഷ്യൽ മീഡിയ പോര് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.












