ജനീവയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (UNHRC) സമ്മേളനത്തിൽ പാകിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ച് ഇന്ത്യ. തീവ്രവാദത്തെ ഭരണകൂട നയമായി സ്വീകരിച്ച് സ്വന്തം മണ്ണിൽ ഭീകരരെ വളർത്തുകയും, ആ ഭീകരർ തന്നെ തിരിഞ്ഞുകൊത്തുമ്പോൾ ഇരവാദം ഉന്നയിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ ഇന്ത്യ അന്താരാഷ്ട്ര വേദിയിൽ പൂർണ്ണമായും തുറന്നുകാട്ടി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ അനുപമ സിംഗാണ് പാകിസ്ഥാനെ ‘ഫ്രാങ്കൻസ്റ്റൈൻ’ (Frankenstein State) എന്ന് വിശേഷിപ്പിച്ച് ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്. തങ്ങൾ വളർത്തിയ ഭീകരമൃഗം സ്വന്തമായി തിരിഞ്ഞു കടിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞെട്ടിനിൽക്കുന്ന ഒരു രാജ്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് പാകിസ്ഥാൻ എന്ന് അനുപമ സിംഗ് പരിഹസിച്ചു. തീവ്രവാദികളെ ഒളിപ്പിക്കാനും അവർക്ക് പരിശീലനം നൽകാനും സ്വന്തം പ്രതിരോധ മന്ത്രി തന്നെ പരസ്യമായി അഹങ്കരിക്കുന്ന ഒരു രാജ്യം, ആഗോള വേദികളിൽ വന്ന് തങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്ന് പറയുന്നത് പാകിസ്ഥാന് മാത്രം ചെയ്യാൻ കഴിയുന്ന വിരോധാഭാസമാണെന്നും ഇന്ത്യ യുഎന്നിൽ ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന കാശ്മീർ മേഖലകളിലെ (PoJK) ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും റവലാകോട്ടിൽ (Rawalakot) അടുത്തിടെയുണ്ടായ സംഘർഷങ്ങളും ഇന്ത്യൻ പ്രതിനിധി യോഗത്തിൽ അക്കമിട്ട് നിരത്തി. പതിറ്റാണ്ടുകളായുള്ള പാക് സൈന്യത്തിന്റെ ഭൂമി കൈയേറ്റവും ജനസംഖ്യാപരമായ അട്ടിമറികളും അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കലും കാരണം പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്ന് ഇന്ത്യ വ്യക്തമാക്കി. ആഹാരത്തിനും വൈദ്യുതിക്കും അവകാശങ്ങൾക്കും അന്തസ്സോടെ ജീവിക്കുന്നതിനും വേണ്ടി ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളെ വെടിയുണ്ടകളും അതിക്രൂരമായ അടിച്ചമർത്തലുകളും കൊണ്ടാണ് പാകിസ്ഥാൻ നേരിടുന്നത്. നൂറുകണക്കിന് സാധാരണക്കാരാണ് അവിടെ കൊല്ലപ്പെടുന്നത്. തോക്കിൻമുനയിൽ മാത്രമേ ഇത്തരം അനധികൃത അധിനിവേശങ്ങൾ നിലനിർത്താൻ സാധിക്കൂ എന്നതിന്റെ തെളിവാണ് അവിടെ കാണുന്നതെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. ജമ്മു കശ്മീർ എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, ഇനി അവിടെ പരിഹരിക്കപ്പെടാനുള്ള ഒരേയൊരു പ്രശ്നം പാകിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങൾ തിരികെ നൽകുക എന്നത് മാത്രമാണെന്നും അനുപമ സിംഗ് ആവർത്തിച്ചു.
ഇതിനൊപ്പം 1960-ലെ സിന്ധു നദീജല കരാറിനെക്കുറിച്ചുള്ള (Indus Waters Treaty) ഇന്ത്യയുടെ നിലപാടും യുഎന്നിൽ വ്യക്തമാക്കപ്പെട്ടു. ഒരു വശത്ത് ഭീകരവാദം കയറ്റുമതി ചെയ്യുകയും, മറുപുറത്ത് നല്ല സൗഹൃദത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ സഹകരണ കരാറിന്റെ ആനുകൂല്യങ്ങൾ വേണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നതിൽ യാതൊരു യുക്തിയുമില്ലെന്ന് ഇന്ത്യ തുറന്നടിച്ചു. ആറ് പതിറ്റാണ്ട് പഴക്കമുള്ള ഈ കരാർ നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും കാലഹരണപ്പെട്ടതാണെന്നും ഇന്ത്യ വ്യക്തമാക്കി. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താതെ ഒരു സാങ്കേതിക കരാറും എക്കാലവും നിലനിർത്താനാകില്ല. അയൽരാജ്യത്തിന്റെ പ്രദേശങ്ങൾ മോഹിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കേണ്ടതെന്നും, മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാൻ വർഷങ്ങളായി നടത്തുന്ന ഇത്തരം നാടകങ്ങളുടെ പുതുമ പണ്ടേ നഷ്ടപ്പെട്ടതാണെന്നും പരിഹസിച്ചുകൊണ്ടാണ് ഇന്ത്യ പ്രസംഗം അവസാനിപ്പിച്ചത്.












