കൊൽക്കത്ത : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ ആണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾ നടന്നത്. ”യോഗ ഫോർ ഹെൽത്തി ഏജിങ്” (ആരോഗ്യപൂർണ്ണമായ വാർദ്ധക്യത്തിന് യോഗ) എന്നതായിരുന്നു ഈ വർഷത്തെ പ്രധാന പ്രമേയം. ആരോഗ്യപൂർണ്ണമായ വാർദ്ധക്യം ലക്ഷ്യമിട്ടുള്ള ഈ വർഷത്തെ യോഗാ ദിന സന്ദേശത്തിൽ, പ്രായം കൂടുന്തോറും മനുഷ്യന്റെ ഊർജ്ജസ്വലത കുറയരുതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
പ്രായമാകുന്നത് നമ്മുടെ കഴിവിനെയോ സാധ്യതകളെയോ പരിമിതപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. ”നമ്മുടെ ലക്ഷ്യം വ്യക്തമായിരിക്കണം; 20 വയസ്സിലുള്ളതിനേക്കാൾ ശരീരം വഴക്കമുള്ളതാകണം 40-കളിൽ. 30 വയസ്സിൽ നമുക്കുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഊർജ്ജസ്വലത 50-കളിൽ നേടിയെടുക്കാൻ സാധിക്കണം. 50 വയസ്സിലുള്ളതിനേക്കാൾ ലൈഫ്സ്റ്റൈൽ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി 70-കളിൽ ഉണ്ടാകണം. ഇതിനാണ് യോഗ നമ്മെ സഹായിക്കുന്നത്. ഈ പ്രമേയം മുതിർന്ന പൗരന്മാർക്ക് മാത്രമല്ല, എല്ലാ പ്രായത്തിലുള്ളവർക്കും ബാധകമാണ്. ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ യോഗ സഹായിക്കും,” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ഓർമ്മകൾ തുടിക്കുന്ന പശ്ചിമ ബംഗാളിന്റെ മണ്ണിൽ യോഗാ ദിനത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സ്വാമി വിവേകാനന്ദനാണ് യോഗയെ ആഗോളതലത്തിൽ പരിചയപ്പെടുത്തിയതെന്നും ഈ മണ്ണിലെ യോഗ പരിശീലനം സവിശേഷമായ ഒരു ആത്മീയ അനുഭൂതിയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭഗവദ്ഗീതയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട്, ജോലി, കൃത്യമായ ഭക്ഷണം, ഉറക്കം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സന്തുലിതമായ ജീവിതരീതിയാണ് ദുരിതങ്ങൾ ഇല്ലാതാക്കാനുള്ള വഴിയെന്നും യോഗ അതിനുള്ള അടിത്തറയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ വെസ്റ്റ് ബംഗാൾ ഗവർണർ ആർ. എൻ. രവി ഉൾപ്പെടെയുള്ള പ്രമുഖർ കൂടാതെ മുപ്പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.











