മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത അസാധാരണമായ ഭരണപ്രതിസന്ധിക്കും 17 അംഗ ഭരണസമിതിയുടെ കൂട്ടരാജിക്കും പിന്നാലെ, സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി താൽക്കാലിക സമിതി രൂപീകരിക്കുന്നു. ഭരണസമിതി ഒന്നിച്ച് ഒഴിഞ്ഞ പശ്ചാത്തലത്തിൽ, സംഘടനയുടെ താൽക്കാലിക പ്രവർത്തനങ്ങൾക്കായി ‘അഡ്‌ഹോക്ക് കമ്മിറ്റി’ ഉടൻ പ്രഖ്യാപിക്കും.
മുതിർന്ന നടൻ ജഗദീഷിന്റെ മേൽനോട്ടത്തിലായിരിക്കും പുതിയ താൽക്കാലിക ഭരണസമിതിയെ തിരഞ്ഞെടുക്കുക എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. നടനും ജനപ്രതിനിധിയുമായ രമേശ് പിഷാരടിയാകും ഈ അഡ്‌ഹോക്ക് കമ്മിറ്റിയെ നയിക്കുക. കെ.ബി. ഗണേഷ് കുമാറും ഈ താൽക്കാലിക സമിതിയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് ‘അമ്മ’യുടെ 17 അംഗ ഭരണസമിതിയും കൂട്ടത്തോടെ രാജിവച്ചത്. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരു വർഷം തികയുന്നതിന് മുന്നേയാണ് ഈ നാടകീയ പടിയിറക്കം.
ജനറൽ ബോഡി യോഗത്തിൽ ഭരണസമിതിക്കെതിരെ അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിക്കുകയായിരുന്നു. യോഗ വേദിയിൽ നേരിട്ട് കയറിയാണ് ശ്വേത തൻ്റെ രാജി സന്നദ്ധത വ്യക്തമാക്കിയത്. മറ്റാരുടെയും പാവയായി നിന്ന് സംഘടനയെ നയിക്കാൻ തനിക്ക് താല്പര്യമില്ലെന്നും, കൃത്യമായ അജണ്ടകളോടെയാണ് ഭരണസമിതിയെ ഒന്നിച്ച് രാജിവെപ്പിച്ചതെന്നും അവർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പിഴവുകളുള്ള റിപ്പോർട്ട് പാസാക്കാൻ കഴിയില്ലെന്ന് ഇവർ കർശന നിലപാടെടുത്തു. വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം പ്രസിഡൻ്റ് ആവശ്യപ്പെട്ടെങ്കിലും മറുവിഭാഗം വഴങ്ങാതിരുന്നതോടെ യോഗം നിയന്ത്രണാതീതമായി.
നേരത്തെ മുൻ ട്രഷററുടെ കാലത്തെ സാമ്പത്തിക കാര്യങ്ങളിലെ അപാകതകളും ഓഫീസ് മാനേജരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലവിലെ കമ്മിറ്റിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. സെപ്റ്റംബർ 1 മുതലുള്ള കണക്കുകൾ കൃത്യമാണെന്ന് ശ്വേതാ മേനോൻ അവകാശപ്പെട്ടെങ്കിലും യോഗത്തിലെ അവിശ്വാസ അന്തരീക്ഷം കൂട്ടരാജിയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു.












