വാഷിംഗ്ടൺ : സ്വിറ്റ്സർലൻഡിൽ യുഎസും ഇറാനും തമ്മിൽ നിർണ്ണായകമായ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ, ഇറാന് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലെ ഹിസ്ബുള്ള ഉൾപ്പെടെയുള്ള തങ്ങളുടെ സായുധ നിഴൽ ഗ്രൂപ്പുകളെ ഇറാൻ ഉടനടി നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്.
ലെബനൻ അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വീണ്ടും സംഘർഷം ശക്തമായതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ലെബനൻ അതിർത്തിയിലുണ്ടായ പുതിയ സംഘർഷങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഹിസ്ബുള്ളയ്ക്കാണെന്ന് ട്രംപിന്റെ പ്രതികരണത്തിൽ സൂചിപ്പിക്കുന്നു. ”ലെബനനിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന, നിങ്ങൾ വലിയ വില കൊടുത്ത് വളർത്തുന്ന നിഴൽ ഗ്രൂപ്പുകളെ ഇറാൻ ഉടനടി തടയണം. അവർ അതിന് തയ്യാറായില്ലെങ്കിൽ, കഴിഞ്ഞ ആഴ്ച നമ്മൾ ഇറാനെ ആക്രമിച്ചതിനേക്കാൾ വളരെ ശക്തമായി, കൂടുതൽ ആഘാതത്തോടെ വീണ്ടും തിരിച്ചടിക്കും; തീർച്ച!!!” എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ച പോസ്റ്റ്.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ ഇരുരാജ്യങ്ങളുടെയും ഉന്നതതല ചർച്ചകൾ ഞായറാഴ്ച ആരംഭിച്ചിരുന്നു. എന്നാൽ ലബനനിലെ സംഘർഷങ്ങൾ ഈ ചർച്ചകളുടെ വിജയത്തെ സാരമായി ബാധിക്കുന്നുണ്ട്. അതേസമയം, ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തങ്ങൾ അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ ആക്രമണങ്ങൾ അവസാനിക്കാതെ ചർച്ചകളിൽ പുരോഗതിയുണ്ടാകില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.










