തമിഴ്‌നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ഇനിമുതൽ ആഡംബര പദ്ധതികൾക്കോ മറ്റ് വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി മുൻ സർക്കാർ ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി വിജയ് റദ്ദാക്കി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം പൂർണ്ണമായും ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും മാത്രമായി നീക്കിവെക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം.
തമിഴ്‌നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പിന് കീഴിൽ വരാനിരുന്ന 46 വൻകിട പദ്ധതികളാണ് വിജയ് സർക്കാർ ഒറ്റയടിക്ക് റദ്ദാക്കിയത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ വിവിധയിടങ്ങളിൽ നിർമ്മിക്കാനിരുന്ന 29 ആഡംബര വിവാഹ മണ്ഡപങ്ങളും, 130.08 കോടി രൂപ ചെലവിട്ട് പണിയാൻ ലക്ഷ്യമിട്ട 17 വലിയ വാണിജ്യ സമുച്ചയ (Commercial Complexes) പദ്ധതികളും ഉൾപ്പെടുന്നു. ക്ഷേത്രങ്ങളുടെ പണം ഉപയോഗിച്ച് ഇത്തരം വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ഭക്തരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ഭക്തർ ഭണ്ഡാരങ്ങളിൽ അർപ്പിക്കുന്ന പണം ക്ഷേത്രങ്ങളുടെ ആത്മീയമായ അന്തരീക്ഷം നിലനിർത്താനും, ദരിദ്രരായ ഭക്തർക്ക് അന്നദാനം നൽകാനും, ജീർണ്ണാവസ്ഥയിലുള്ള പുരാതന ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്നനിലപാടിലാണ് പുതിയ ഭരണകൂടം.
മുൻപ് ഡിഎംകെ ഭരണകാലത്ത് ക്ഷേത്ര ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നു എന്ന് കാണിച്ച് വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു.












