സംസ്ഥാനത്തെ ആരോഗ്യവകുപ്പ് നേരിടുന്ന ഗുരുതരമായ തകർച്ചയ്ക്ക് കാരണം കഴിഞ്ഞ ഭരണകാലങ്ങളിലെ പബ്ലിസിറ്റി ഭ്രമമാണെന്ന കടുത്ത പരിഹാസവുമായി മന്ത്രി കെ. മുരളീധരൻ. പത്ത് വർഷത്തെ റീൽസ് കളിയും അഞ്ചുവർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിടുന്ന യഥാർത്ഥ പ്രശ്നമെന്ന് മുരളീധരൻ സഭയിൽ തുറന്നടിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ചകൾക്കിടയിലാണ് എൽഡിഎഫിൻ്റെ മുൻ ഭരണത്തെ കടന്നാക്രമിച്ചുകൊണ്ട് മുരളീധരൻ ഈ പരാമർശം നടത്തിയത്. ഇതോടെ സഭയിൽ പ്രതിപക്ഷാംഗമായ പി.എ. മുഹമ്മദ് റിയാസും കെ. മുരളീധരനും തമ്മിൽ കടുത്ത വാക്പോരിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ പൂർണ്ണമായും താറുമാറായ അവസ്ഥയിലാണെന്നും മുൻ എൽഡിഎഫ് സർക്കാർ വെറും സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കും പിആർ വർക്കുകൾക്കും മാത്രമാണ് പ്രാധാന്യം നൽകിയതെന്നുമാണ് മുരളീധരൻ ആരോപിച്ചത്. തങ്ങൾ അധികാരത്തിൽ എത്തിയപ്പോൾ ഖജനാവ് ശൂന്യമായിരുന്നുവെന്നും പബ്ലിസിറ്റിക്ക് വേണ്ടി കോടികൾ കളഞ്ഞതല്ലാതെ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ മുൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മുരളീധരന്റെ ഈ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ എൽഡിഎഫ് അംഗങ്ങൾ കടുത്ത പ്രതിഷേധവുമായി എഴുന്നേറ്റു. കേരളത്തിന്റെ ആരോഗ്യ മാതൃകയെ ലോകം മുഴുവൻ അംഗീകരിച്ചതാണെന്നും കോവിഡ് കാലത്തും അല്ലാതെയും ആരോഗ്യവകുപ്പ് നടത്തിയ മികച്ച പ്രവർത്തനങ്ങളെ തരംതാഴ്ത്തി കെട്ടാനാണ് മുരളീധരൻ ശ്രമിക്കുന്നതെന്നും മുൻ മന്ത്രി കൂടിയായ പി.എ. മുഹമ്മദ് റിയാസ് തിരിച്ചടിച്ചു.
തങ്ങൾക്ക് ജനങ്ങളോട് പറയാനുള്ളത് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പറയും. അതിനെ റീൽസ് എന്ന് വിളിച്ച് പരിഹസിക്കേണ്ടതില്ലെന്നും ഇടതുപക്ഷത്തിന് ജനങ്ങൾ നൽകിയ അംഗീകാരം കണ്ട് ചിലർക്ക് സമനില തെറ്റിയിരിക്കുകയാണെന്നും റിയാസ് സഭയിൽ ആഞ്ഞടിച്ചു. തുടർന്ന് ഇരുപക്ഷവും തമ്മിൽ സഭയിൽ വലിയ ബഹളവും മുദ്രാവാക്യം വിളികളും നടന്നു. യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ നടക്കുന്ന കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ തുടർച്ചയായാണ് ഇന്നത്തെ ഈ വാക്പോര്. മുൻ മന്ത്രിമാരെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള മുരളീധരന്റെ ഈ ‘റീൽസ് – വീണമീട്ടൽ’ പ്രയോഗവും റിയാസിന്റെ കടുത്ത മറുപടിയും ഇപ്പോൾ വൻ തോതിലാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.












