ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി. ലേബർ പാർട്ടിയിൽ നിന്ന് നേരിട്ട കടുത്ത ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ജനപ്രീതിയിലെ വൻ ഇടിവിനും പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചു. ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നിൽ വികാരാധീനനായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം പടിയിറക്കം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കാലാവധി പൂർത്തിയാക്കാനാകാതെ പദവി ഒഴിഞ്ഞു പോകുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്ർ സ്റ്റാർമർ മാറി. പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ഇടക്കാല പ്രധാനമന്ത്രിയായി തുടരും. ജൂലൈ ഒൻപതോടെ പുതിയ നേതാവിനായുള്ള മത്സരക്രമം ആരംഭിക്കുമെന്നും സെപ്റ്റംബർ ഒന്നിനകം പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുമെന്നുമാണ് നിലവിലെ വിവരം.
2024 ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച സ്റ്റാർമർക്ക് വെറും രണ്ട് വർഷം തികയ്ക്കുന്നതിന് മുൻപാണ് ഈ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്. സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന വാഗ്ദാനം പാലിക്കാൻ കഴിയാത്തതും പൊതുസേവന മേഖലകളിലെ തകർച്ചയും ജീവിതച്ചെലവ് പ്രതിസന്ധികളുമാണ് സ്റ്റാർമറുടെ കസേര തെറിപ്പിച്ചത്. കൂടാതെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നയതന്ത്ര വിയോജിപ്പുകളും സ്റ്റാർമർക്ക് തിരിച്ചടിയായി. പാർട്ടിയിലെ ഭൂരിഭാഗം എംപിമാരും കാബിനറ്റ് മന്ത്രിമാരും തനിക്കെതിരെ തിരിഞ്ഞതോടെയാണ് രാജിക്ക് അദ്ദേഹം വഴങ്ങിയത്.
തന്റെ ഭരണകാലയളവിനെ പ്രതിരോധിച്ച സ്റ്റാർമർ, തകർന്നടിഞ്ഞ ലേബർ പാർട്ടിയെ കഠിനാധ്വാനത്തിലൂടെയാണ് താൻ അധികാരത്തിൽ എത്തിച്ചതെന്ന് ഓർമ്മിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനും അഞ്ച് ലക്ഷത്തോളം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും തന്റെ സർക്കാരിന് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എങ്കിലും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ താൻ യോഗ്യനാണോ എന്ന ചോദ്യത്തിന് പാർട്ടിയിൽ നിന്ന് ലഭിച്ച മറുപടി ഉൾക്കൊണ്ടാണ് ഈ വിടവാങ്ങലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം മേക്കർഫീൽഡ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ നൈജൽ ഫരാഷിന്റെ ‘റിഫോം യുകെ’ പാർട്ടിയെ തകർത്ത് പാർലമെന്റിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തിയതാണ് സ്റ്റാർമറുടെ രാജി വേഗത്തിലാക്കിയത്. ലേബർ പാർട്ടിയെ രക്ഷിക്കാൻ ബേൺഹാമിന് മാത്രമേ സാധിക്കൂ എന്ന് ഭൂരിഭാഗം എംപിമാരും ഉറച്ചു വിശ്വസിക്കുന്നു. മത്സരരംഗത്ത് മുൻ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആൻഡി ബേൺഹാം അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് (Coronation) കൂടുതൽ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ലോകമെമ്പാടുമുള്ള നിക്ഷേപകരെയും വിപണിയെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്നതാണ് യുകെയിലെ ഈ പുതിയ രാഷ്ട്രീയ നാടകങ്ങൾ.












