2026 വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന് ആവേശകരമായ തുടക്കമാകുമ്പോൾ, കായിക ലോകത്തിന്റെ ശ്രദ്ധ കവർന്ന് ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും പങ്കുവെച്ച വിശേഷങ്ങൾ. ജിയോസ്റ്റാർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിംബിൾഡണിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്രിക്കറ്റ് ഇതിഹാസങ്ങളെ ടെന്നീസ് താരങ്ങളുമായി താരതമ്യം ചെയ്തും ഇരുവരും സംസാരിക്കുകയുണ്ടായി.
ഇത്തവണത്തെ വിംബിൾഡണിൽ ആര് കിരീടം നേടുമെന്ന ചോദ്യത്തിന് കടുത്ത മത്സരമാണ് നിലവിലുള്ളതെന്ന് രോഹൻ ബൊപ്പണ്ണ വ്യക്തമാക്കി. എങ്കിലും പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ യാനിക് സിന്നറും വനിതാ സിംഗിൾസിൽ എലേന റിബാക്കിനയും കിരീടം നിലനിർത്തുമെന്നാണ് ബൊപ്പണ്ണ പ്രവചിക്കുന്നത്.
“ചെറുപ്പകാലത്ത് നാട്ടിൽ ടെലിവിഷനിൽ വിംബിൾഡൺ മത്സരങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തിരുന്നത്. അത് കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ വിംബിൾഡൺ കോർട്ടിൽ കളിക്കുക എന്നത് ഒരു മാന്ത്രിക സ്വപ്നമായിരുന്നു. നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് പ്രതിഭകളായ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം ലോക്കർ റൂം പങ്കിടാൻ കഴിഞ്ഞത് സ്വപ്നത്തിനപ്പുറമുള്ള കാര്യമാണ്.”
ടെന്നീസിലെയും ക്രിക്കറ്റിലെയും ഇതിഹാസ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് സഞ്ജു സാംസൺ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ക്രിക്കറ്റിലെ റോജർ ഫെഡറർ ആരാണെന്ന ചോദ്യത്തിന് അത് എം.എസ്. ധോണി തന്നെയാണെന്ന് സഞ്ജു പറഞ്ഞു. ഫെഡററെപ്പോലെ അതീവ ശാന്തനായാണ് ധോണി കാര്യങ്ങളെ സമീപിക്കുന്നത്. അദ്ദേഹം കളിക്കുന്നത് കാണുമ്പോൾ വളരെ ആയാസരഹിതമായി തോന്നും, എന്നാൽ അത് അത്രമേൽ ശക്തമായിരിക്കും.
ടെന്നീസിലെ യുവതാരം കാർലോസ് അൽകാരസ് കളിക്കളത്തിൽ അതീവ സ്ഫോടനാത്മകമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിരാട് ഭായ് കരിയറിന്റെ തുടക്കത്തിൽ ഇതേ ശൈലിയിലായിരുന്നു. അതുകൊണ്ട് വിരാട് കോഹ്‌ലിയെ അൽകാരസിനോട് ഉപമിക്കാം. കടുത്ത അഗ്രസീവ് ശൈലിയും പവറും നിറഞ്ഞതാണ് ഇരുവരുടെയും കളി.












