ജയ്പുർ : പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം പുലർത്തിയ യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മിലിട്ടറി ഇന്റലിജൻസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയ്പൂരിൽ വെച്ചാണ് ‘ബബിത ധക്കാട്’ എന്ന യുവതിയെ എടിഎസ് പിടികൂടിയത്. രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന വിധത്തിൽ ഇവർ വിദേശത്തുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് മിലിട്ടറി ഇന്റലിജൻസിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ വിവരങ്ങൾ ഉടൻ തന്നെ രാജസ്ഥാൻ എടിഎസിന് കൈമാറുകയും തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിൽ ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കർശനമായ യുഎപിഎ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സവായ് മധോപൂർ ജില്ലയിലെ ഗംഗാപുർ സിറ്റി സ്വദേശിനിയായ ബബിത ധക്കാട് നിലവിൽ ജയ്പൂരിലെ ഗ്രാമീണ മേഖലയിലാണ് താമസിച്ചിരുന്നത്. ‘ഖദീജ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇവർ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ ‘സ്ലീപ്പർ സെൽ’ ആയി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് സൂചന. കടുത്ത രീതിയിലുള്ള ബ്രെയിൻവാഷിങ്ങിന് യുവതി ഇരയായിരുന്നുവെന്ന് എടിഎസ് വ്യക്തമാക്കുന്നു.
അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് തന്റെ ഫോണിലെ സുപ്രധാനമായ ഡിജിറ്റൽ ഡാറ്റകൾ ഭൂരിഭാഗവും ബബിത ഡിലീറ്റ് ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഈ ഡാറ്റ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് എടിഎസ്. ഇവരുടെ വാട്സാപ്പ് ചാറ്റുകളിൽ നിരവധി പാകിസ്താൻ നമ്പറുകളും മറ്റ് വിദേശ നമ്പറുകളും ഉണ്ടായിരുന്നു. ഇതിൽ ചില നമ്പറുകൾ പാക് ഭീകരവാദ വിരുദ്ധ ഏജൻസികൾ നിരീക്ഷിച്ചുവരുന്ന ഭീകരവാദികളുടേതാണെന്നാണ് വിവരം. കൂടാതെ, ഇവരുടെ ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ജെയ്ഷെ മുഹമ്മദിന്റെ പതാകകളും ആയുധധാരികളായ ഭീകരരുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്ത നിരവധി വിദേശ പ്രൊഫൈലുകളും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ, പാകിസ്താനിലുള്ള ഒരു ‘മുഫ്തി’ ഫോൺ വഴി നിരന്തരം ബന്ധപ്പെട്ട് തന്നെ സ്വാധീനിച്ചിരുന്നതായും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതെന്നും ബബിത സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഇവരെ പാകിസ്താനിലേക്കും മിഡിൽ ഈസ്റ്റിലേക്കും കടത്താൻ അതിർത്തിക്കപ്പുറത്തുള്ള ഇവരുടെ ഹാൻഡ്‌ലർമാർ പദ്ധതിയിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.












