ശ്രീലങ്ക എ ടീമിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനൽ മത്സരത്തിൽ ഇന്ത്യ എ ടീമിനായി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്ത 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ യുവ ഇടങ്കയ്യൻ ബാറ്ററുടെ അവിശ്വസനീയ പ്രകടനത്തെ ആകാശ് ചോപ്ര വാനോളം പുകഴ്ത്തിയത്.
ദംബുള്ളയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എ ടീം 378 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ പടയെ 311 റൺസിന് പുറത്താക്കി ഇന്ത്യ 66 റൺസിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി കിരീടം ചൂടി. 10 ഫോറുകളും 8 സിക്സറുകളുമടക്കം വെറും 29 പന്തിൽ 94 റൺസ് വാരിക്കൂട്ടിയ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. പ്രിയാൻഷ് ആര്യയുമായി (29 പന്തിൽ 39) ചേർന്ന് 132 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് വൈഭവ് പടുത്തുയർത്തിയത്. വെറും 11 പന്തിലാണ് താരം തന്റെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്.
വൈഭവ് തന്റെ ടീമിലെ കൂടുതൽ പരിചയസമ്പന്നരായ മറ്റ് താരങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് കളിക്കുന്നതെന്ന് ആകാശ് ചോപ്ര നിരീക്ഷിച്ചു. “എന്താണ് ഈ കുട്ടി ചെയ്യുന്നത്? അവൻ മറ്റുള്ളവരെയെല്ലാം ചെറുതായി നാണിപ്പിക്കുകയാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ മറ്റുള്ളവർക്ക് ഒരു ഇൻസെക്യൂരിറ്റി ഉണ്ടാക്കാൻ അവന് കഴിയും. ഋതുരാജ് ഗെയ്ക്‌വാദ്, പ്രിയാൻഷ് ആര്യ, തിലക് വർമ്മ എന്നിവരൊക്കെ അടങ്ങുന്ന മികച്ചൊരു ഇന്ത്യ എ ടീമാണ് അവിടെയുള്ളത്. എന്നാൽ ഈ കുട്ടി അടിക്കാൻ തുടങ്ങുമ്പോൾ അവൻ മറ്റൊരു ലെവലിലാണ്.”
ലിസ്റ്റ് എ റെക്കോർഡുകൾ വളരെ നിസ്സാരമായാണ് വൈഭവ് തകർക്കുന്നതെന്ന് ചോപ്ര ഓർമ്മിപ്പിച്ചു. അണ്ടർ-19 ലോകകപ്പ് ഫൈനലിലെ 175 റൺസ് പ്രകടനവും, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി എലിമിനേറ്ററിലും ക്വാളിഫയറിലും നടത്തിയ ബാറ്റിങ്ങും ഇതിന് ഉദാഹരണമാണ്. സമ്മർദ്ദം കൂടുന്തോറും ഈ കുട്ടി കൂടുതൽ തിളങ്ങുകയാണെന്ന് ചോപ്ര പറഞ്ഞു:
“നോക്കൗട്ട് മത്സരങ്ങളുടെ യാതൊരുവിധ സമ്മർദ്ദവും അവൻ അറിയുന്നില്ല. സാധാരണയായി ഹൈ-റിസ്ക് എടുക്കുന്ന കളിക്കാർ സമ്മർദ്ദമുണ്ടാകുമ്പോൾ കളിശൈലി മാറ്റാറുണ്ട്. എന്നാൽ അവൻ അങ്ങനെയല്ല. അവനോടൊപ്പം കളിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾക്ക് റൺസ് കണ്ടെത്തണമെങ്കിൽ വൈഭവ് സൂര്യവംശിയോട് മത്സരിക്കുന്നത് നിർത്തുക എന്നാണ്. അവനെപ്പോലെ സിക്സറുകൾ പറത്താൻ നിങ്ങൾക്ക് കഴിയില്ലെന്ന് മനസ്സിലാക്കി കൈയടിക്കുക.”
ബിഹാറിൽ നിന്നുള്ള ഈ യുവപ്രതിഭ ക്രിക്കറ്റിന് ലഭിച്ച ദൈവത്തിന്റെ സമ്മാനമാണെന്നും, ചില മത്സരങ്ങളിൽ സ്ഥിരതക്കുറവ് പ്രകടിപ്പിക്കാറുണ്ടെങ്കിലും റൺസ് അടിക്കുന്ന ദിവസം മറ്റെല്ലാവരെയും അവൻ നിഷ്പ്രഭരാക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു. ഈ അഗ്രസീവ് ശൈലി മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം വൈഭവിനോട് ആവശ്യപ്പെട്ടു.











