ദോഹ : ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ശുദ്ധീകരണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഇന്ത്യാക്കാരും പാകിസ്താനികളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 66 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഖത്തറിന്റെ പ്രധാന എൽഎൻജി കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ പ്ലാന്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇത് അട്ടിമറിയോ ശത്രുതാപരമായ നീക്കങ്ങളോ അല്ലെന്നും, പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനിടയിൽ സംഭവിച്ച സാങ്കേതിക തകരാർ മൂലമുണ്ടായ വ്യവസായ അപകടമാണെന്നും ഖത്തർ ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് മാസത്തിലുണ്ടായ മിസൈൽ ആക്രമണത്തെത്തുടർന്ന് ഈ പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് ഞായറാഴ്ച രാത്രി വൻ സ്ഫോടനവും തുടർച്ചയായി തീപിടുത്തവുമുണ്ടായത്.
അപകടത്തെത്തുടർന്ന് ദോഹയിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. അപകടത്തെക്കുറിച്ച് വൻ ആശങ്ക രേഖപ്പെടുത്തിയ ഖത്തറിലെ ഇന്ത്യൻ എംബസി, ഈ ഘട്ടത്തിൽ ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പം നിൽക്കുന്നതായി അറിയിച്ചു. പ്ലാന്റിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ അറിയുന്നതിനും സഹായങ്ങൾക്കുമായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും ഇമെയിൽ വിലാസവും ലഭ്യമാക്കിയിട്ടുണ്ട്.
ഫോൺ നമ്പറുകൾ: +974 5564 7502, +974 5538 4683
ഇമെയിൽ വിലാസം: cons.doha@mea.gov.in








