2026 ഫിഫ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിലുള്ള തന്റെ ദേഷ്യമാണ് പിന്നീട് ഇരട്ട ഗോളുകളായി മാറിയതെന്ന് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. ടെക്സസിൽ നടന്ന പോരാട്ടത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു താരം.
ഫിഫ ലോകകപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചെങ്കിലും കളി തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല. സ്കോർ 0-0 നിലയിൽ നിൽക്കെ ലഭിച്ച പെനാൽറ്റി കിക്ക് ലയണൽ മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പിഴവിൽ നിന്നും ഊർജ്ജമുൾക്കൊണ്ടാണ് മെസ്സി പിന്നീട് രണ്ട് ഗോളുകൾ നേടി അർജന്റീനയ്ക്ക് വൻ വിജയം സമ്മാനിച്ചത്. ബുധനാഴ്ച തന്റെ 39-ാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന മെസ്സി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്:
“ഇന്ന് കളിയിൽ ഞാൻ എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നിയ ഒരു നിമിഷമുണ്ടായിരുന്നു. കാരണം എനിക്ക് ലഭിച്ച ആ പെനാൽറ്റി ഞാൻ പാഴാക്കി, വളരെ മോശം ഷോട്ടായിരുന്നു അത്. എന്നാൽ ഭാഗ്യവശാൽ ആ സാഹചര്യത്തെ അനുകൂലമാക്കി മാറ്റാനും ലീഡ് നേടാനും ഞങ്ങൾക്ക് കഴിഞ്ഞു. വളരെ പ്രധാനപ്പെട്ട മൂന്ന് പോയിന്റുകളാണ് ഇന്ന് അർജന്റീന സ്വന്തമാക്കിയത്.”
പെനാൽറ്റി നഷ്ടമായതിന് ശേഷം താളം കളി വീണ്ടെടുത്ത മെസ്സി, മത്സരത്തിന്റെ 38-ാം മിനിറ്റിൽ ഡല്ലാസ് കൗബോയ്സ് സ്റ്റേഡിത്തെ ആവേശക്കടലാക്കിക്കൊണ്ട് അർജന്റീനയുടെ ആദ്യ ഗോൾ നേടി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് (17 ഗോളുകൾ) മെസ്സി സ്വന്തം പേരിലാക്കി. പിന്നീട് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്റെ 18-ാം ലോകകപ്പ് ഗോളും നേടി താരം അർജന്റീനയുടെ വിജയം ഉറപ്പിച്ചു.
തന്റെ കരിയറിലെ ആറാമത്തെ ലോകകപ്പ് കളിക്കുന്ന മെസ്സി, ഹാംസ്ട്രിങ് പരിക്കിന്റെ നിഴലിലായിരുന്നു ടൂർണമെന്റിലേക്ക് എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക്കും ഇപ്പോൾ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും നേടി മെസ്സി തന്റെ പഴയ വീര്യം വീണ്ടെടുത്തിരിക്കുകയാണ്. തങ്ങളെ കടുത്ത രീതിയിൽ പ്രതിരോധിച്ച ഓസ്ട്രിയൻ ടീമിനെ മെസ്സി പ്രകീർത്തിച്ചു. ആദ്യ മത്സരത്തിൽ ജോർദാനെ 3-1 ന് തോൽപ്പിച്ചെത്തിയ ഓസ്ട്രിയ അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.
“വളരെ കഠിനമായ ഒരു വിജയമാണിത്. കളി കടുത്ത തീവ്രതയുള്ളതായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഒപ്പത്തിനൊപ്പമുള്ളതാണ്. ആരും ആർക്കും ഒന്നും വെറുതെ വിട്ടുകൊടുക്കില്ല,” മെസ്സി കൂട്ടിച്ചേർത്തു.
ശനിയാഴ്ച ജോർദാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഒൻപത് പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്നും, തങ്ങൾ അർജന്റീനയാണെന്നും ഏത് എതിരാളിക്കെതിരെയും ജയത്തിനായി മാത്രമേ കളിക്കൂ എന്നും മെസ്സി വ്യക്തമാക്കി. ഗ്രൂപ്പ് ജേതാക്കളായാൽ അടുത്ത റൗണ്ടിൽ യുറുഗ്വേയെ ആയിരിക്കും അർജന്റീനയ്ക്ക് നേരിടേണ്ടി വരിക. ശനിയാഴ്ചത്തെ മത്സരത്തിൽ മെസ്സിക്ക് പരിശീലകൻ ലയണൽ സ്കലോണി വിശ്രമം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്.











