സംസ്ഥാനത്ത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള വാഹന മോഡിഫിക്കേഷനുകൾക്ക് ഇനി മുതൽ അനുമതി ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി സി.പി. ജോൺ. ശബ്ദവും വെളിച്ചവും അമിതമായി വർധിപ്പിക്കുന്ന തരത്തിലുള്ളതോ, നിരത്തുകളിൽ മറ്റ് വാഹനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ തീ തുപ്പുന്ന തരത്തിലുള്ളതോ ആയ ഒരു പരിഷ്കരണങ്ങളും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും മന്ത്രി കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച വിഷയത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ വ്യക്തമായ തീരുമാനങ്ങളും പുതിയ ചട്ടങ്ങളും നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മിതമായ രീതിയിലുള്ളതും വാഹനത്തിന്റെ സുരക്ഷയെ ബാധിക്കാത്തതുമായ മാറ്റങ്ങൾ വരുത്തുന്നതിൽ തടസ്സമുണ്ടാകില്ലെങ്കിലും പരിഷ്കരണങ്ങൾ നടത്തുന്നവർക്ക് സ്വന്തമായി ഒരു പരിധി ഉണ്ടായിരിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നിയമലംഘനങ്ങളിൽ വലുതെന്നോ ചെറുതെന്നോ ഉള്ള വ്യത്യാസമില്ല. മോഡിഫിക്കേഷനുകൾക്ക് ഈടാക്കേണ്ട ചാർജുകളെയും പിഴകളെയും കുറിച്ചുള്ള വിപുലമായ ചർച്ചകൾ ഇപ്പോൾ മോട്ടോർ വാഹന വകുപ്പിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂൾ കുട്ടിയടക്കം മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ട ദാരുണമായ അപകടത്തെക്കുറിച്ചും മന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഇത്തരം വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പുമായി (MVD) സഹകരിച്ച് വരും ദിവസങ്ങളിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സർക്കാർ തീരുമാനം. അപകടങ്ങൾ കുറയ്ക്കാൻ ടിപ്പർ ലോറികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തുന്നതിനേക്കാൾ ഫലപ്രദം നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാനടപടികളാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയിലെ അപകടം നടന്നത് നിലവിൽ ടിപ്പറുകൾക്ക് നിയന്ത്രണമില്ലാത്ത സമയത്തായിരുന്നു. കേവലം രണ്ടോ മൂന്നോ മണിക്കൂർ കൂടി അധിക നിയന്ത്രണം ഏർപ്പെടുത്തിയാൽ, പിന്നീട് അനുമതിയുള്ള സമയങ്ങളിൽ ടിപ്പർ ഡ്രൈവർമാർ കൂടുതൽ മരണപ്പാച്ചിൽ നടത്താൻ ഇത് കാരണമാകും. ഇത് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയേ ഉള്ളൂ. അതുകൊണ്ട് സമയനിയന്ത്രണത്തിന് പിന്നാലെ പോകാതെ കടുത്ത നടപടികളിലൂടെ നിയമലംഘകരെ പൂട്ടാനാണ് നീക്കം. ഡ്രൈവർമാർ സ്വയം നിയന്ത്രണം പാലിച്ചാൽ മാത്രമേ ഇത്തരം ചോരക്കണ്ണീർ വീഴ്ത്തുന്ന അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ കഴിയൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, സംസ്ഥാനത്തെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും മന്ത്രി സി.പി. ജോൺ നിലപാട് വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് യാതൊരുവിധ എതിർപ്പും അറിയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തങ്ങൾ മന്ത്രിസഭയുടെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ തീരുമാനങ്ങളിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ടുവെച്ച നിലപാട് എന്താണോ, അതുതന്നെയാണ് ശരിയെന്നും അക്കാര്യത്തിൽ മറ്റ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താലേഖകരോട് പറഞ്ഞു.












